ആന്ധ്രാ തീരത്ത്‌ പുതിയ ന്യൂനമർദം ; സംസ്‌ഥാനത്ത്‌ പരക്കെ ശക്‌തമായ മഴയും കാറ്റും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2020, 12:13 PM | 0 min read

തിരുവനന്തപുരം> സംസ്‌ഥാനത്ത്‌ പരക്കെ മഴ വീണ്ടും ശക്‌തമായി. 7  ജില്ലകളിൽ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌  എന്നീ ജില്ലകളിലാണ്‌ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചത്‌.

നാളെയോടെ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.  മഹാരാഷ്ട്ര മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നതിനാൽ കഴിഞ്ഞ ഒരാഴ്‌ചയായി കേരളത്തിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.

വടക്കൻ ജില്ലകളിലും മലയോര മേഖലകളിലുമാണ് മഴ ശക്തമായിരിക്കുന്നത്. രണ്ട് ദിവസം കൂടി വടക്കൻ മേഖലകളിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വന മേഖലകളിൽ മഴ തുടരുന്നതിനാൽ താഴ്‌ന്ന പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിനു സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം.

സെപ്റ്റംബർ 13 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്.  

ഈ കാലവർഷ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർഗോഡ് ജില്ലയിലാണ് 2,920 എംഎം മഴയാണ് ഇവിടെ ലഭിച്ചത്. ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിൽ, 979 എംഎം. കേരളത്തിൽ ഇതുവരെ ലഭിച്ചത് ശരാശരി 1,860 എംഎം മഴയാണ്. വയനാട്, ഇടുക്കി, തൃശൂർ, മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ശരാശരിയെക്കാൾ മഴ ലഭിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home