കപ്പലിലെ തീ പടരുന്നത് വെല്ലുവിളി, ജാഗ്രത തുടരുന്നു
കോഴിക്കോട്: ബേപ്പൂർ അഴീക്കൽ തുറമുഖങ്ങൾക്ക് ഇടയിലായി അറബിക്കടലിൽ തീപിടിച്ച കപ്പലിൽ നിന്ന് തീ ഇന്ധന മുറിയിലേക്ക് പടരുമോയെന്ന് ആശങ്ക. ഈ സാഹചര്യത്തിൽ നിന്ത്രണ ശ്രമങ്ങൾ തുടരുകയാണ്. കടലിൽ ചാടിയ 18 ജീവനക്കാരെയും രക്ഷപെടുത്തി.
ബേപ്പൂർ - അഴീക്കൽ തുറമുഖങ്ങൾക്കിടയിൽ തീരത്തുനിന്ന് 130 കിലോമീറ്റർ അകലെ വാന്‍ഹായി 503 എന്ന ചരക്ക് കപ്പലാണ് അപകടത്തിൽ പെട്ടത്. കൊളംബോ തീരത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന കപ്പലില്‍ ഏതുതരം കണ്ടെയിനറുകളാണ് ഉള്ളതെന്ന് ഇനിയും ഉറപ്പാക്കേണ്ടതുണ്ട്. ഇതിനിടയിൽ ഒരു കണ്ടെയിനർ പൊട്ടിത്തെറിച്ചത് തീപിടിത്തം രൂക്ഷമാക്കിയതായും റിപ്പോർടുണ്ട്. ലക്ഷ്യം നഷ്ടമായ കപ്പൽ നങ്കൂരമിട്ട് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് പ്രതിരോധ വിഭാഗത്തിന്റെ അവസാന സന്ദേശം സൂചിപ്പിക്കുന്നത്.
കപ്പലിലുള്ള കണ്ടെയ്‌നറുകളില്‍ എന്താണെന്ന് അറിഞ്ഞാല്‍ മാത്രമേ അതിനനുസരിച്ചുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കൂ. ഇതിനായി കോസ്റ്റ്ഗാര്‍ഡ്, കപ്പല്‍ കമ്പനിയെ ബന്ധപ്പെട്ടിട്ടുണ്ട്. കപ്പലില്‍ ആകെ 620 കണ്ടെയ്‌നറുകളുണ്ടെന്നാണ് വിവരം. സ്‌ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവരൂപത്തിലും ഖര രൂപത്തിലുമുള്ള വസ്തുക്കള്‍ കണ്ടെയ്‌നറുകളിലുണ്ടെന്നാണ് റിപ്പോർട്ട്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലാണ് ഇവയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം നിക്ഷിപ്തമായിട്ടുള്ളത്.
ഇന്ന് രാവിലെ 9.50ഓടെയാണ് തീപിടിത്തം റിപ്പോർട് ചെയ്തത്. അപകടത്തിൽ അഞ്ച് ജിവനക്കാർക്ക് പൊള്ളലേറ്റു. രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ചൈന, മ്യാൻമര്‍, തായ്ലൻ്റ്, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് കപ്പലിൽ ഉള്ളത്. നാലു പേരെ കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ട്. തീര സംരക്ഷണ സേനയും ജാഗ്രതയിലാണ്.
ഐഎൻഎസ് സൂറത്ത് അടിയന്തര സഹായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നിരീക്ഷണവും രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുന്നതിനുമായി കൊച്ചിയിലെ നാവിക വ്യോമതാവളമായ ഐഎൻഎസ് ഗരുഡയിൽ നിന്ന് ഡോർണിയർ വിമാനം റോന്ത് ചുറ്റുന്നുണ്ട്. രക്ഷാ ദൗത്യത്തിന് കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. ഐസിജിഎസ് രാജദൂത്, അര്‍ണവേഷ്, സചേത് കപ്പലുകൾ അപകട സ്ഥലത്തെത്തി.
മെയ് 25 ന് കേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എംഎസ്‍സി-3 കപ്പൽ അപകടത്തിൽ പെട്ടിരുന്നു. ദുരന്തത്തിന്റെ ആഘാതം തിരിച്ചറിഞ്ഞ് എംഎസ്‍സി എൽസ അപകടത്തെ സംസ്ഥാനസർക്കാർ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് അടിയന്തിര നടപടകൾ സ്വീകരിച്ചു.










0 comments