‘നിങ്ങൾ അനുഭവിക്കുന്ന അധികാരലഹരി ജനങ്ങളുടെ ഔദാര്യം’; സിജെപി സമരത്തിന് പിന്തുണയുമായി കേന്ദ്രത്തിനെതിരെ അപ്പാനി ശരത്

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ അപ്പാനി ശരത്. സമരക്കാർക്ക് നേരെയുണ്ടായ പോലീസ് നടപടിയെ ശക്തമായി അപലപിച്ച താരം, ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉപകരണം മാത്രമാണ് സർക്കാരുകളെന്നും, ഒടുവിൽ ജനകീയ പ്രതിഷേധത്തിന് മുന്നിൽ ഭരണകൂടത്തിന് തലകുനിക്കേണ്ടി വരുമെന്നും ശരത് ഓർമ്മിപ്പിച്ചു.
അപ്പാനി ശരത്തിന്റെ കുറിപ്പിൽ നിന്ന്:
"ഫാസിസം എന്നത് തീവ്രദേശീയതയും കടുത്ത ഏകാധിപത്യവും എതിർപ്പുകളെ അടിച്ചമർത്തലുമാണ്. ചരിത്രത്തിൽ സ്വന്തം ജനങ്ങളാൽ വെറുക്കപ്പെട്ട്, യുവജന പ്രക്ഷോഭങ്ങൾക്ക് മുന്നിൽ അടിയറവ് പറഞ്ഞ്, കിരീടവും ചെങ്കോലും ഉപേക്ഷിച്ച് ഓടേണ്ടിവന്ന ഏകാധിപതികളുടെ ചരിത്രമേയുള്ളൂ. ജനങ്ങളാണ് യഥാർത്ഥ അധികാരം. നിങ്ങൾ അനുഭവിക്കുന്ന ഈ അധികാരലഹരി ജനങ്ങളുടെ ഔദാര്യമാണ്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റേണ്ട ഒരു ടൂൾ (ഉപകരണം) മാത്രമാണ് നിങ്ങൾ. എന്നാൽ ആ ഉപകരണം ഇപ്പോൾ എതിർക്കുന്നവരുടെ തലയടിച്ചു പൊട്ടിക്കാനുള്ള അധികാരദണ്ഡായി മാറിയിരിക്കുന്നു."
കടം വാങ്ങിയും ലോണെടുത്തും തങ്ങളുടെ മക്കളെ പഠിപ്പിക്കുന്ന സാധാരണക്കാരായ മാതാപിതാക്കളുടെ വേദനയും താരം കുറിപ്പിൽ പങ്കുവെച്ചു. രാത്രിയനങ്ങി പഠിച്ച് പരീക്ഷ എഴുതിയ കുട്ടികളോട് 'പരീക്ഷ ക്യാൻസലായി, ഒന്നുകൂടി എഴുതൂ' എന്ന് വളരെ ലാഘവത്തോടെ പറയുന്നതിനെ ശരത് ചോദ്യം ചെയ്തു. ഇതിനെതിരെ പ്രതികരിക്കുന്നവരുടെ തലയാണ് ഭരണകൂടം അടിച്ചുപൊട്ടിക്കുന്നത്.
"സൂക്ഷിക്കുക, ഡൽഹിയിലെ തണുപ്പിൽ നിങ്ങൾക്ക് ചൂടുതരുന്ന സ്വെറ്ററും കമ്പിളിയും, നിങ്ങൾ തല്ലിക്കൊല്ലാൻ ഒരുമ്പെടുന്ന ഈ 'പാറ്റകൾ' കൊത്തിക്കീറും. അതിലൂടെ തണുപ്പ് അരിച്ചുകയറും. വിറയലോടെ നിങ്ങൾ ഓടും, അവസാനം തലകുനിക്കും. കാരണം പാറ്റകൾ ഞങ്ങളാണ്, ജനങ്ങളാണ് അധികാരം," - ശരത് കുറിച്ചു.










0 comments