മദ്യത്തിന് പണം നൽകിയില്ല; ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഇരുമ്പുപെട്ടിയിൽ ഒളിപ്പിച്ചു

ജയ്പുർ: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ അഗ്വാന ഖുർദ് ഗ്രാമത്തിൽ സുലോചന (34) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൃഷ്ണകുമാർ ജാട്ടിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനുശേഷം മൃതദേഹം ഇരുമ്പുപെട്ടിയിൽ ഒളിപ്പിക്കുകയായിരുന്നു.
ജൂലൈ 18നാണ് സംഭവം. മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ട കൃഷ്ണകുമാറും സുലോചനയും തമ്മിൽ തർക്കമുണ്ടായി. പണം നൽകാൻ വിസമ്മതിച്ചതോടെ ഇയാൾ സുലോചനയെ ക്രൂരമായി മർദിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് സുലോചനയുടെ കൈകൾ കെട്ടി മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ച് പൂട്ടി. നാലുദിവസത്തിന് ശേഷം പെട്ടിയിൽനിന്ന് ദുർഗന്ധം ഉയർന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൃഷ്ണകുമാർ പരിചയക്കാരനോട് വിവരം പറഞ്ഞതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
പൂട്ടിയ പെട്ടിക്കുള്ളിൽനിന്ന് കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ചോദ്യംചെയ്യലിൽ കൃഷ്ണകുമാർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മരണത്തിന്റെ കൃത്യമായ രീതിയും ഇതുവരെ കണ്ടെത്തിയിട്ടില്ല.
സംഭവസമയത്ത് ദമ്പതികളുടെ 16 വയസ്സുകാരനായ മകൻ വീട്ടിലുണ്ടായിരുന്നില്ല. തിരിച്ചെത്തിയ മകനോട് അമ്മ മറ്റെവിടെയോ പോയെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. പോസ്റ്റ്മോർട്ടം, ഫോറൻസിക് പരിശോധനാഫലങ്ങൾ ലഭിച്ചശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾ 2009ലാണ് വിവാഹിതരായത്.










0 comments