നിശ്ചയം കഴിഞ്ഞിട്ട് മൂന്നു മാസം; വിവാഹത്തിനായുള്ള കാത്തിരിപ്പിനിടെ ദുരന്തവാർത്ത

അഖിൽ ജോയൻ
കാസർകോട്: കഴിഞ്ഞ ദിവസം നടന്ന റഷ്യൻ ആക്രമണത്തിൽ അഖിൽ ജോയൻ (26) കൊല്ലപ്പെട്ടത് വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കവെ. കാസർകോട് സ്വദേശിയും എംവി ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലിലെ നാവികനുമായിരുന്നു കൊല്ലപ്പെട്ട അഖിൻ ജോയൻ. മൂന്നുമാസം മുൻപായിരുന്നു അഖിലിന്റെ വിവാഹ നിശ്ചയം. ആലപ്പുഴ സ്വദേശിനിയായ യുവതിയുമായാണ് അഖിലിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ്, ഒരു മാസം മുൻപാണ് അഖിൽ തിരികെ ജോലിയിൽ പ്രവേശിച്ചത്.
19-ാം വയസ്സിൽ മർച്ചന്റ് നേവിയിൽ പ്രവേശിച്ച അഖിൽ, ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരനായ ജോയന്റെയും ഇൻഷുറൻസ് ഏജന്റായ സാലിയുടെയും ഏക മകനാണ്. വിവാഹത്തിന് രണ്ട് മാസം അവശേഷിക്കെയാണ് അഖിലിന്റെ വിയോഗ വാർത്ത എത്തുന്നത്. യുക്രൈനിൽ നിന്ന് ചോളം കയറ്റി ഗിനി-ബിസാവു പതാകയേന്തി പുറപ്പെട്ട കപ്പലിന് നേരെ ഒഡേസ തുറമുഖത്ത് വെച്ചാണ് റഷ്യൻ സേനയുടെ ആക്രമണമുണ്ടായത്. അഖിലിന് പുറമേ മറ്റ് മൂന്ന് ഇന്ത്യക്കാരും അഞ്ച് സിറിയൻ സ്വദേശികളും അടക്കം 10 ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ആറ് വർഷമായി ഈ കപ്പലിൽ ജോലി ചെയ്തുവരികയായിരുന്ന അഖിൽ. ഉടൻ തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണമുണ്ടായത്. അഖിലിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് പിതാവ് അഭ്യർത്ഥിച്ചു. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു അഖിൽ.










0 comments