പ്രതികളുടെ സ്വത്തവകാശത്തിന്മേലുള്ള 'ബുൾഡോസർ നടപടി'; അലഹബാദ് ഹൈക്കോടതിയിൽ ഭിന്നവിധി

പ്രയാഗ്‌രാജ്: ക്രിമിനൽ കേസുകളിൽ പ്രതികളാക്കപ്പെടുന്നവരുടെ വീടുകളും സ്വത്തുക്കളും ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന നടപടിയിൽ (ബുൾഡോസർ രാജ്) നിർണ്ണായക നിരീക്ഷണങ്ങളുമായി അലഹബാദ് ഹൈക്കോടതിയുടെ ഭിന്നവിധി.
ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് സിദ്ധാർത്ഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രതികളുടെ വീടുകൾ യാതൊരുവിധ മുൻകാല നടപടികളുമില്ലാതെ തകർക്കുന്നത് നിയമവിരുദ്ധമായ ശിക്ഷാ നടപടിയാണെന്ന് കോടതി നിരീക്ഷിച്ചു.
സമൂഹത്തിന്റെ പ്രതികാര മനോഭാവം തൃപ്തിപ്പെടുത്താനാണ് ഭരണകൂടം ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് ജസ്റ്റിസ് അതുൽ ശ്രീധരൻ തന്റെ ഉത്തരവിൽ രൂക്ഷമായി വിമർശിച്ചു.
എഫ്ഐആർ രജിസ്റ്റർ ചെയ്‌ത തീയതി മുതൽ രണ്ട് വർഷത്തേക്ക് പ്രതികളുടെ വീടുകൾ പൊളിച്ചുനീക്കുന്നതിൽ നിന്ന് സർക്കാരും അധികാരികളും വിട്ടുനിൽക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കേസ് കൂടുതൽ വാദങ്ങൾക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടും. സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ നിലനിൽക്കെ രാജ്യത്ത് ബുൾഡോസർ നടപടികൾ തുടരുന്നതിനിടയിലാണ് അലഹബാദ് ഹൈക്കോടതിയുടെ ഈ നിർണ്ണായക നിയമപോരാട്ടം.










0 comments