ഇന്ധന ചോർച്ചയുണ്ടായ പെട്രോൾ പമ്പ് പൂട്ടി

പമ്പ് അടച്ച നിലയിൽ
കിളിമാനൂർ
പെട്രോൾ പമ്പിൽ ഉണ്ടായ ഇന്ധന ചോർച്ചമൂലം സമീപത്തെ ഇരുനില കെട്ടിടത്തിലെ കിണർ വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അഗ്നിബാധയിൽ മൂന്ന് പേർക്ക് പൊള്ളലേറ്റ സംഭവത്തിൽ കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടി. സുരക്ഷാ വീഴ്ച സ്ഥിരീകരിച്ചാണ് ഐഒസി പ്രതിനിധികളുടെ നിർദേശാനുസരണം പമ്പ് അടച്ചത്. ബങ്കിലെ ഇന്ധന ടാങ്കിൽ ഡീസലിനു പകരം പെട്രോൾ ഒഴിച്ചതും ഇത് ഓവർ ഫ്ലോയായി മണ്ണിലേക്ക് പടർന്നതുമാണ് അപകടത്തിന് കാരണമായത്. സമീപത്തെ കിണറ്റിലെ വെള്ളത്തിൽ പെട്രോളിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ വൃത്തിയാക്കാനെത്തിയ കല്ലമ്പലം സ്വദേശികളായ സുനു, വിനീത് എന്നിവർക്കും സുഹൃത്ത് രാകേഷിനുമാണ് (ഉണ്ണി) പൊള്ളലേറ്റത്. ഓക്‌സിജൻ സാന്നിധ്യം ഉറപ്പുവരുത്താൻ മെഴുകുതിരി കത്തിച്ച് കിണറ്റിലിറക്കിയതോടെ മുകളിലേക്ക് തീ ആളിപ്പടർന്നാണ് പുറത്തുനിൽക്കുകയായിരുന്ന മൂവർക്കും പൊള്ളലേറ്റത്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ബന്ധുക്കളുടെ പരാതിയിൽ കല്ലമ്പലം പൊലീസ് കേസെടുത്തു. ഇനിയും അപകടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പമ്പ് അടച്ചത്. സമീപത്തെ കെട്ടിടത്തിലെ അപകടം നടന്ന ഭാഗത്തേക്കുള്ള വഴിയും അടച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പ് വർക്കല ശിവഗിരി കൈതക്കോണം നാസിൽ ടി എസ് സിന്ധുവാണ് ലീസിനെടുത്തിരിക്കുന്നത്. ഐഒസി പ്രതിനിധികളുടെയും പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും വിശദ പരിശോധനയ്ക്കുശേഷമായിരിക്കും ഇനി പമ്പ് തുറക്കുക.








0 comments