ഓഫ്‌ഷോർ ഷെൽ കമ്പനികളെ കണ്ടെത്താൻ നിർവചനമോ ഡാറ്റാബേസോ ഇല്ല; ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

ന്യൂഡൽഹി: നികുതിവെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിൽ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് വലിയ തിരിച്ചടിയാകുന്ന വിവരങ്ങൾ പാർലമെന്റിൽ സമ്മതിച്ച് കേന്ദ്ര സർക്കാർ. ഓഫ്‌ഷോർ ഷെൽ കമ്പനികളെ നിർവചിക്കാനോ, ഇവയുടെ ഗുണഭോക്താക്കളായ ഇന്ത്യൻ പൗരന്മാരെ നിരീക്ഷിക്കാനോ നിലവിൽ കൃത്യമായ നിയമസംവിധാനങ്ങളോ ഡാറ്റാബേസോ ഇല്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിനാണ് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഈ ഞെട്ടിക്കുന്ന മറുപടി നൽകിയത്.
കമ്പനീസ് ആക്ട് 2013-ന് കീഴിൽ 'ഷെൽ കമ്പനി' അല്ലെങ്കിൽ 'ഓഫ്‌ഷോർ ഷെൽ കമ്പനി' എന്നിവയ്ക്ക് കൃത്യമായ നിയമപരമായ നിർവചനം നൽകിയിട്ടില്ലെന്ന് സർക്കാർ ഔദ്യോഗികമായി സമ്മതിച്ചു. മാത്രമല്ല, 'ഓഫ്‌ഷോർ ഷെൽ കമ്പനി' എന്ന പദത്തിന് പ്രത്യേക നിർവചനം കൊണ്ടുവരാൻ നിലവിൽ സർക്കാരിന്റെ പരിഗണനയിൽ യാതൊരുവിധ നിർദ്ദേശങ്ങളുമില്ലെന്നും മറുപടിയിൽ പറയുന്നു.
വിദേശ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഷെൽ കമ്പനികളുടെ യഥാർത്ഥ ഉടമസ്ഥാവകാശം കൈയാളുന്ന ഇന്ത്യൻ പൗരന്മാരുടെ യാതൊരുവിധ വിവരങ്ങളും കേന്ദ്ര സർക്കാരിന്റെ പക്കലില്ല. കമ്പനീസ് നിയമത്തിൽ ഇത്തരം കമ്പനികൾക്ക് നിർവചനമില്ലാത്തതിനാൽ, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനോ സൂക്ഷിക്കാനോ ഉള്ള ബാധ്യതയില്ലെന്ന നിലപാടാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. വിദേശ നിക്ഷേപങ്ങളുടെയും കമ്പനികളുടെയും മറവിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യാനുള്ള കൃത്യമായ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിംവർക്ക് നിലവിലില്ലെന്ന് മറുപടിയിലൂടെ വ്യക്തമാകുന്നു.










0 comments