മനുസ്മൃതിയുടെ ഏറ്റവും വലിയ ഇരകളാകുന്നത് സ്ത്രീകൾ; ഉറച്ച ശാസ്ത്രബോധവും രാഷ്ട്രീയ പ്രബുദ്ധതയും അനിവാര്യം: കെ കെ ശൈലജ

വനിതാ സമ്മേളനം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: രാജ്യം പിന്തുടർന്നിരുന്ന ശാസ്ത്രീയ ബോധം ഇന്ന് പാടെ ഇല്ലാതായിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വജ്രജൂബിലി സമ്മേളനത്തിൻ്റെ ഭാഗമായുള്ള വനിതാ സമ്മേളനം കാര്യവട്ടത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മനുസ്മൃതിയിലധിഷ്ഠിതമായ ഭരണമാണ് സംഘപരിവാർ മുന്നോട്ട് വെക്കുന്നത്. സ്ത്രീകളാണ് ഇതിൻ്റെ ഏറ്റവും വലിയ ഇരകളായി മാറുവാൻ പോകുന്നത്. യുദ്ധങ്ങളെപ്പോലും ആഘോഷിക്കുന്ന മാനസികാവസ്ഥയിലേക്ക് രാജ്യത്തെ ജനവിഭാഗങ്ങളെ ബോധപൂർവം മുന്നോട്ട് കൊണ്ടുപോവുകയാണ്. അടിയുറച്ച ശാസ്ത്രീയ ബോധവും രാഷ്ട്രീയ പ്രബുദ്ധതയും ഒന്നുകൊണ്ട് മാത്രമെ ഇത്തരം അനീതികളെ നേരിടാൻ സാധിക്കൂവെന്നും കെ കെ ശൈലജ പറഞ്ഞു.
ഗായിക പുഷ്പവതി പൊയ്പ്പാടത്ത് മുഖ്യാതിഥിയായി. നിയമ നിർമാണ സഭകളിൽ 50 ശതമാനം സംവരണം ഏർപ്പെടുത്തണമെന്നും സ്ത്രീപക്ഷ നവ കേരളത്തിനായി അണിനിരക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് സന്തോഷ് ജി നായർ അധ്യക്ഷനായി. വനിത സബ് കമ്മിറ്റി കൺവീനർ പി ബി സുമ, സർവകലാശാല സിൻഡിക്കേറ്റംഗം ഡി എൻ അജയ്, യൂണിയൻ ജനറൽ സെക്രട്ടറി എ എസ് സജിത്ഖാൻ, ക്യാമ്പസ് കൺവീനർ എ കെ അഭിലാഷ്, ജോയിൻ്റ് സെക്രട്ടറി ഐ വിനീത, ലക്ഷ്മി രാജ് എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന കാര്യവട്ടം യൂണിറ്റ് സമ്മേളനം എസ് എസ് അരുണിനെ പുതിയ കൺവീനർ ആയി തെരഞ്ഞെടുത്തു.










0 comments