അടുത്തുള്ള വാഹനങ്ങളും ചിതറി, ശരീരഭാഗങ്ങൾ നടുറോഡിൽ, നടുക്കുന്ന ദൃശ്യങ്ങൾ: Video
ന്യൂഡൽഹി: റെഡ് ഫോർടിന് സമീപം നടന്നത് അതി ശക്തമായ സ്ഫോടനം. ഇത്രയും വിനാശകരമായ പൊട്ടിത്തെറി നടത്താൻ അമോണിയം നൈട്രേറ്റ്, ഇന്ധന എണ്ണ, ഡിറ്റണേറ്ററുകൾ എന്നിവ ഉപയോഗിച്ചിരിക്കാമെന്ന് പോലീസിന്റെ പ്രാഥമിക കണ്ടെത്തലുകൾ പറയുന്നു.
പരിസരത്ത് നിർത്തിയിട്ടിരുന്ന വലിയ വാഹനങ്ങൾ പോലും ചിതറിപ്പോയ നിലയിലാണ്. സ്ഫോടനത്തിന് ശേഷം എടുത്ത വീഡിയോ ദൃശ്യങ്ങൾ ഇത് ശരിവെക്കുന്നു.
തിങ്കളാഴ്ച വൈകുന്നേരമാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്നലിൽ മന്ദഗതിയിലായിരുന്ന ഒരു കാറിൽ ശക്തമായ സ്ഫോടനം. സിഗ്നലിൽ സാവധാനത്തിൽ നീങ്ങുന്ന ഹ്യുണ്ടായ് ഐ20 കാറിൽ വൈകുന്നേരം 6.52 ന് ആണ് പൊട്ടിത്തെറി നടന്നത്. ഒമ്പത് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ കത്തിനശിക്കുകയും ചെയ്തു.
സമീപത്തുള്ള കെട്ടിടങ്ങളുടെയും മെട്രോ സ്റ്റേഷന്റെ ഗ്ലാസ് പാനലുകളുടെയും ജനൽ ചില്ലുകൾ തകർന്നു. ഡൽഹി ഫയർ സർവീസസിന്റെ കണക്കനുസരിച്ച് പത്ത് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. വൈകുന്നേരം 7.29 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മനുഷ്യരുടെ ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് കവറുകളിലും മറ്റുമായാണ് ശേഖരിച്ചത്.
ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത ഈ സ്ഫോടകവസ്തുക്കളിൽ അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ എന്നിവ ഉൾപ്പെടുന്നതായി പൊലീസ് പറഞ്ഞിരുന്നു. പുൽവാമ നിവാസിയും ഡോക്ടറുമായ ഉമർ മുഹമ്മദ് ആണ് സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാർ ഓടിച്ചിരുന്നതെന്ന് സൂചന ലഭിച്ചതായാണ് പൊലീസിൽ നിന്നുള്ള വിവരം.










0 comments