പൊലീസ് കണ്ണടച്ചു
പാളയം രക്തസാക്ഷി മണ്ഡപത്തിലെ ലൈറ്റുകൾ മോഷ്‌ടിച്ചു

തിരുവനന്തപുരം
പാളയം രക്തസാക്ഷി മണ്ഡപത്തിലും പരിസരത്തുമായി സ്ഥാപിച്ച ലൈറ്റുകൾ കാണാനില്ലെന്ന് പരാതി. സ്‌മാർട്‌സിറ്റി അധികൃതർ നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് അന്വേഷണമാരംഭിച്ചു. ലക്ഷങ്ങൾ വിലവരുന്ന നൂറോളം ലൈറ്റുകൾ കാണാനില്ലെന്നാണ് പ്രാഥമിക നിഗമനം. തലസ്ഥാനത്തിന്റെ അടയാളമായ രക്തസാക്ഷി മണ്ഡപത്തിൽ മോഷണം നടന്നത് എങ്ങനെയെന്ന ചോദ്യം ഉയരുകയാണ്. നിയമസഭയും എംഎൽഎ ഹോസ്റ്റലും ഉൾപ്പെടെ നിരവധി പ്രധാന കേന്ദ്രങ്ങളുള്ള പ്രദേശം പൂർണസമയം പൊലീസ് നിരീക്ഷണത്തിലാണ്. പൊലീസിനെയും നിരീക്ഷണ ക്യാമറകളെയും വെട്ടിച്ച് എങ്ങനെ മോഷണം നടക്കും എന്ന സംശയത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്. പരാതി ലഭിച്ചതായും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. കന്റോൺമെന്റ് സിഐക്കാണ് അന്വേഷണ ചുമതല. നിരീക്ഷണ ക്യാമറകളുടെ പരിശോധനയാരംഭിച്ചു. സംഭവം അറിഞ്ഞിട്ടും കോർപറേഷൻ അധികൃതർ വിവരം മറച്ചുവച്ചു. സ്വന്തം കഴിവുകേട് സമൂഹമറിയാതിരിക്കാനുള്ള നീക്കമാണ് ഇതിനുപിന്നിൽ. നഗരത്തിൽ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ടും കോർപ്പറേഷൻ ഭരണാധികാരികൾ ഇടപെടുന്നില്ലെന്ന് ആരോപണം നേരത്തേയുണ്ട്. അതിനിടയിലാണ് രക്തസാക്ഷി മണ്ഡപത്തിലെ വിളക്കുകൾതന്നെ മോഷണം പോയി എന്ന വിവരം പുറത്തുവരുന്നത്.











0 comments