സിഗ്നലുമില്ല, പൊലീസുമില്ല നാഥനില്ലാത്ത തലസ്ഥാനം

തിരുവനന്തപുരം
നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ സിഗ്നലുകൾ നിലച്ചിട്ടും മിണ്ടാട്ടമില്ലാതെ സംസ്ഥാന സർക്കാരും കോർപറേഷനും. ട്രാഫിക് സിഗ്നലുകൾ തകരാറിലായതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. പ്രവൃത്തിദിനങ്ങളിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിക്കുകയാണ്. ഇത് പരിഹരിക്കാൻ ആവശ്യത്തിന് ട്രാഫിക് പൊലീസുകാരെയും വിന്യസിക്കുന്നില്ല. ചാക്ക, പേട്ട, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ്, ഉള്ളൂർ, കുളത്തൂർ തുടങ്ങി നഗരത്തിൽ പല ഭാഗത്തും യാത്രക്കാർ വലയുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും രോഗികളുമായി പോകുന്ന ആംബുലൻസുകളടക്കം കുരുക്കിൽപ്പെടുന്നു. കേശവദാസപുരം, പേട്ട, ഉള്ളൂർ, പട്ടം, പാളയം, തിരുമല, ജഗതി, ചാക്ക, കരമന, മണക്കാട്, വട്ടിയൂർക്കാവ്, കിഴക്കേകോട്ട, തമ്പാനൂർ, പേരൂർക്കട, വട്ടിയൂർക്കാവ് എന്നിങ്ങനെ പ്രധാന ജങ്ഷനുകളിലും ഇടറോഡുകളും രാവിലെയും വൈകിട്ടും വലിയ തിരക്കാണ്. മഴസമയത്ത് ഗതാഗതക്കുരുക്കുകൂടി ഉണ്ടാകുന്നതോടെ കാൽനടയാത്രപോലും ദുഷ്കരം. ടൗണിൽ കാര്യക്ഷമമായി നടപ്പാക്കിയിരുന്ന പല ഗതാഗത പരിഷ്കരണങ്ങളും ഇപ്പോൾ പാളി. അശാസ്ത്രീയമായ പാർക്കിങ്ങാണ് മറ്റൊരു പ്രശ്നം. കോർപറേഷൻ അധികൃതരുടെ ഭാഗത്തുനിന്ന് പരിഹാരനടപടി ഉണ്ടാകുന്നില്ല.











0 comments