നടപ്പാതയുമില്ല, സര്‍വീസ് റോഡുമില്ല
റോഡ് കൈയേറി അനധികൃത പാര്‍ക്കിങ്

കഴക്കൂട്ടം മേൽപ്പാലം ജങ്‌ഷനിലെ അനധികൃത വാഹന പാർക്കിങ്
കഴക്കൂട്ടം
ഐടി നഗരത്തിലെ സര്‍വീസ് റോഡുകളെയടക്കം ഞെരുക്കി അനധികൃത പാര്‍ക്കിങ്. മേൽപ്പാലം ജങ്ഷന് അരക്കിലോമീറ്റർ ചുറ്റളവിൽ നടപ്പാത മുഴുവനായും വാഹനങ്ങള്‍ കൈയേറി. കൂടാതെ സർവീസ് റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതോടെ കാല്‍നടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ദീർഘദൂര സ്വകാര്യ ബസുകൾ, ഐടി സ്ഥാപനങ്ങളിലെ ജീവനക്കാരുടെയടക്കം വാഹനങ്ങളുമാണ് റോഡ് കൈയേറിയത്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവരും റോഡിലാണ് പാർക്ക് ചെയ്യുന്നത്.മേൽപ്പാലം ജങ്ഷൻ, സർവീസ് ബോർഡിന്റെ ഇരുവശങ്ങള്‍, മഹാദേവക്ഷേത്രം, മാർക്കറ്റ് ജങ്ഷൻ, എ ജെ ആശുപത്രി റോഡ് എന്നിവിടങ്ങളിലാണ് അനധികൃത പാര്‍ക്കിങ്ങിന്റെ കേന്ദ്രങ്ങള്‍. സർവീസ് റോഡിലൂടെ ശ്രീകാര്യം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്കും ഇടറോഡുകളിൽനിന്ന് വരുന്ന വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്തവിധത്തിലാണ് പാര്‍ക്കിങ്. മെഡിക്കല്‍ കോളേജിലേക്കും മറ്റ് ആശുപത്രികളിലേക്ക് പോകുന്ന ആംബുലൻസുകൾക്കും ഇത് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങള്‍ നടപ്പാതകള്‍ കൈയേറിയത് ബുദ്ധിമുട്ടിലാക്കുന്നത് മുതിർന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയുമാണ്. തിരക്കേറിയ സമയങ്ങളിൽ ഇവര്‍ക്ക് റോഡിലൂടെ നടക്കേണ്ടിവരുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. നടപ്പാതയിലെ അനധികൃത പാർക്കിങ് അവസാനിപ്പിക്കാന്‍ പരിശോധന കര്‍ശനമാക്കണമെന്നും നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ ട്രാഫിക് പൊലീസിന്റെ സേവനം പ്രദേശത്ത് കൂടുതല്‍ വ്യാപിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.











0 comments