ad
Deshabhimani

വിദ്യാർഥി പ്രക്ഷോഭത്തെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താനുള്ള ശ്രമം അപലപനീയം; കേന്ദ്ര സർക്കാരിനെതിരെ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ

AILU
വെബ് ഡെസ്ക്

Published on Jul 19, 2026, 10:09 AM | 1 min read

ന്യൂഡൽഹി: സോനം വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ട് വിദ്യാർഥി പ്രക്ഷോഭത്തെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കത്തെ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ശക്തമായി അപലപിച്ചു. സമാധാനപരമായ സമരങ്ങളെ അടിച്ചമർത്താനുള്ള അധികൃതരുടെ ഇത്തരം നടപടികൾ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് യൂണിയൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും എഐഎൽയു ജനറൽ സെക്രട്ടറിയുമായ പിവി സുരേന്ദ്രനാഥ്, ട്രഷറർ അനിൽ കെ ചൗഹാൻ എന്നിവർ ജൂലൈ 17-ന് ജന്തർ മന്ദറിലെത്തി സോനം വാങ്‌ചുക്കിനെയും സമരത്തിലുള്ള വിദ്യാർത്ഥികളെയും നേരിൽ സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെ, ശ്രീ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള എഐഎൽയു ഡൽഹി സ്റ്റേറ്റ് കമ്മിറ്റി സംഘം ഇന്നലെ സമരസ്ഥലം സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ അറിയിച്ചു.


സമാധാനപരമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താനുള്ള ഡൽഹി പോലീസിന്റെയും മറ്റ് സേനകളുടെയും നടപടി കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യപരമായ സമീപനമാണ് വെളിപ്പെടുത്തുന്നതെന്ന് യൂണിയൻ കുറ്റപ്പെടുത്തി. രാജ്യത്തിന്റെയും സമൂഹത്തിന്റെയും പൊതുവായ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 20 ദിവസമായി നിരാഹാര സമരത്തിലായിരുന്ന സോനം വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ നടപടിയിൽ യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.


വിദ്യാർഥികൾ തങ്ങളുടെ സമരം തുടരുമെന്നും ജൂലൈ 20-ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജന്തർ മന്ദറിലെ ക്രാന്തി കോർണറിൽ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും ഡൽഹി സെക്രട്ടറിയുമായ ഐഷി ഘോഷ് എന്നിവർ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പിന്തുണ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home