പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വ്യോമപാത വിലക്ക് വീണ്ടും നീട്ടി

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്കായി തങ്ങളുടെ വ്യോമപാത അടച്ചിട്ടിരിക്കുന്നത് ഓഗസ്റ്റ് 23 വരെ നീട്ടിയതായി പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു. ജൂലൈ 24-ന് നിലവിലെ വിലക്കിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ്, ഓഗസ്റ്റ് 23 രാത്രി 11:59 വരെ വിലക്ക് നീട്ടിക്കൊണ്ട് പുതിയ ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം ഔദ്യോഗിക 'നോട്ടാം' പുറപ്പെടുവിച്ചു.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾ, ഇന്ത്യൻ എയർലൈനുകൾ പ്രവർത്തിപ്പിക്കുന്നതോ ലീസ് എടുത്തതോ ആയ വിമാനങ്ങൾ, സൈനിക വിമാനങ്ങൾ എന്നിവയ്ക്കാണ് പാക് വ്യോമപാതയിൽ പൂർണ്ണ നിരോധനമുള്ളത്.
ഇന്ത്യ പാക് സംഘര്‍ഷത്തിന് ശേഷം വിമാനപാത വിലക്കിയത് ഇരു രാജ്യങ്ങളിലെയും യാത്രക്കാര്‍ക്കും ബാധ്യതയാണ്. പാകിസ്ഥാൻ രജിസ്ട്രേഷനുള്ള വിമാനങ്ങൾക്കും പാക് സൈനിക വിമാനങ്ങൾക്കും ഇന്ത്യ ഏർപ്പെടുത്തിയ വ്യോമപാത വിലക്കും മാറ്റമില്ലാതെ തുടരുകയാണ്.
2025 ഏപ്രിലിൽ 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും പരസ്പരം വ്യോമപാതകൾ അടച്ചത്. ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയപ്പോൾ പാകിസ്ഥാൻ തിരിച്ചും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ വർഷം മുതൽ എല്ലാ മാസവും ഈ വിലക്ക് നീട്ടിക്കൊണ്ടുപോവുകയാണ്. വ്യോമപാത അടച്ചതുമൂലം വിമാന സർവീസുകൾക്ക് വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടവും യാത്രക്കാർക്ക് യാത്രാസമയത്തിലും നിരക്കിലും വലിയ വർദ്ധനവും ഉണ്ടാക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും പോകുന്ന വിമാനങ്ങൾ ഇപ്പോൾ അറബിക്കടൽ വഴിയോ മറ്റ് ദീർഘദൂര പാതകൾ വഴിയോ ചുറ്റിപ്പോകേണ്ടി വരുന്നു.
വെടിനിർത്തൽ കരാർ പ്രാഥമികമായി അതിർത്തിയിലെ വെടിവെപ്പും സൈനികമായ ഏറ്റുമുട്ടലുകളും നിർത്തലാക്കുന്നതിനാണ് മുൻഗണന നൽകുന്നത്. വ്യോമപാത തുറക്കുന്നത് പോലുള്ള നയതന്ത്ര തീരുമാനങ്ങൾ പലപ്പോഴും അതിനുശേഷമുള്ള ചർച്ചകളിലാണ് ഉൾപ്പെടാറുള്ളത്.











0 comments