വഖഫ് വിഷയം; കുഞ്ഞാലിക്കുട്ടിയുടേത് സമര്‍ഥമായ ഒളിച്ചോട്ടം, യുഡിഎഫ് മുസ്‌ലീങ്ങളെ വഞ്ചിച്ചു: പി രാജീവ്

തിരുവനന്തപുരം : വഖഫ് ബോർഡ് വിഷയത്തിൽ ബിജെപിയുടെ ഹർജിയെ ഹൈക്കോടതിയിൽ പിന്തുണച്ച യുഡിഎഫ് സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് മുൻ നിയമമന്ത്രി പി രാജീവ്.
വിഷയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലായെന്ന വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി സമർഥമായ ഒളിച്ചോടലാണെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി. അമുസ്‌ലിം പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി സംസ്ഥാന വഖ്‌ഫ് ബോർഡ് പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജിന്റെ ഹർജിയിലെ ആവശ്യത്തോട് അനുകൂല നിലപാട് സ്വീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നാണ് കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറിയത്.
'അമുസ്‌ലീങ്ങളെ ബോർഡിൽ നിയമിക്കുന്നത് അറിഞ്ഞിട്ടേയില്ലെന്ന യുഡിഎഫ് വാദം എങ്ങനെ വിശ്വസിക്കാനാകും. എങ്ങനെയാണ് ഇന്നത്തെ കാലത്ത് ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാനാകുന്നത്? അമുസ്‌ലിം പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി സംസ്ഥാന വഖ്‌ഫ് ബോർഡ് പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയെ പിന്തുണക്കുന്ന സത്യവാങ്മൂലമാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചത്.
മുൻപ് കോൺഗ്രസിലെ പല പാർട്ടികൾ പാർലമെന്റിനകത്ത് എടുത്ത നിലപാടിനെതിരല്ലേ ഇപ്പോൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും സുപ്രീം കോടതിയിൽ കേരള സർക്കാർ സ്വീകരിച്ചതിനെതിരായ നീക്കമല്ലേയെന്നും' പി രാജീവ് ചോദിച്ചു.
'അന്ന് എൽഡിഎഫ് സർക്കാർ അങ്ങനെയൊരു നിലപാട് എടുത്തത് കൊണ്ടാണ് സുപ്രീം കോടതിയിൽ കേസ് തന്നെ അസാധുവാക്കുന്ന രീതിയിലേക്ക് മാറിയത്. അതീവ ഗൗരവമായ വിഷയം വന്നപ്പോൾ ഞാൻ ഇത്രയേ പ്രതികരിക്കുന്നുള്ളൂ എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞിരിക്കുന്നത്. എത്ര സമർഥമായ ഒളിച്ചോട്ടമാണ് മുസ്ലീം ലീഗ് നടത്തിയിരിക്കുന്നത്. മുസ്ലീങ്ങളെയും മതന്യൂനപക്ഷത്തെയും മതനിരപേക്ഷതയെയും പൂർണമായും വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ എടുത്തിരിക്കുന്നത്', പി രാജീവ് ചൂണ്ടിക്കാട്ടി.
പുതിയ നിയമത്തിന്റെ സെക്ഷൻ 14 പ്രകാരം അമുസ്‌ലീങ്ങളെ ബോർഡിൽ നിയമിക്കുന്നത് ഭരണഘടനയുടെ 14,25,26 വകുപ്പുകൾ പ്രകാരമുള്ള മൗലീകാവകാശങ്ങളുടെ ലംഘനമാണന്നായിരുന്നു എൽഡിഎഫ് നിലപാട്.











0 comments