രണ്ട് സൈനികരുടെ മരണത്തിന് പിന്നാലെ ഇറാനിൽ ആക്രമണം ശക്തമാക്കി അമേരിക്ക

തെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം ഇറാനെതിരെ പുതിയ വ്യോമാക്രമണ പരമ്പര ആരംഭിച്ച് യുഎസ് സൈന്യം. ജോർദാനിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ യുഎസ് പ്രതിരോധിച്ചു. ആക്രമണത്തിൽ ഒരു സൈനികനെ കാണാതായിരുന്നു. പിന്നാലെയാണ് യുഎസ് തുടരെ ആക്രമണങ്ങൾ നടത്തിയത്.
ഹോര്‍മുസ് പിടിച്ചെടുക്കാന്‍ തുടർച്ചയായ ഏഴാംദിവസവും ഇറാന്റെ ജനവാസമേഖലകളെയും അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം രൂക്ഷമാക്കിയിരുന്നു. മേഖലയിലെ യുഎസ് സഖ്യരാജ്യങ്ങളിലേക്ക് ഇറാന്‍ ശക്തമായ പ്രത്യാക്രണം നടത്തി. കുവൈത്തില്‍ വന്‍ നാശനഷ്ടമുണ്ടായി.
ഇറാന്റെ നിരീക്ഷണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്സ് സൗകര്യങ്ങൾ, ഭൂഗർഭ ആയുധ സംഭരണശാലകൾ, സമുദ്ര സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് അമേരിക്ക ആക്രമിച്ചത്. ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനിലെ ബൊഞ്ചി തീരദേശ ഗ്രാമത്തിലെ വൈദ്യുതി, -കുടിവെള്ള ശുദ്ധീകരണ പ്ലാന്റിൽ മിസൈലുകൾ പതിച്ചു.
ബന്ദർ അബ്ബാസ് നഗരത്തിലേക്കുള്ള പ്രധാന ഹൈവേയിലെ രണ്ട് തുരങ്കങ്ങളും പാലവും തകർന്നു. തെഹ്‌റാനിൽനിന്ന് ബന്ദർ അബ്ബാസ് തുറമുഖത്തേക്കുള്ള റെയിൽ - റോഡ് ബന്ധങ്ങൾ വിച്ഛേദിക്കാനാണ് യുഎസ് ശ്രമം. ഖേഷ്‌മ ദ്വീപിന് നേരെയും ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങളിൽ 50-ലധികം ആളുകൾ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു.
അതേസമയം, ഡോണൾഡ് ട്രംപിന്റെ ക്ഷണപ്രകാരം ലെബനൻ പ്രസിഡന്റ് ജോസഫ് ഔണും പ്രഥമ വനിത നെഹ്മത്ത് ഔണും ഔദ്യോഗിക സന്ദർശനത്തിനായി വാഷിങ്ടണിലെത്തി. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ലെബനൻ-ഇസ്രയേൽ സംഘർഷം കുറയ്ക്കാനുള്ള ചർച്ചകളും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാകും സന്ദർശനത്തിലെ പ്രധാന അജണ്ട.











0 comments