മാധ്യമ രംഗത്തെ കോർപ്പറേറ്റ് രാജ്
കേരളത്തിലെ രാഷ്‌ട്രീയസാഹചര്യം എന്ന പേരിൽ എൻഡിടിവി പുറത്തുവിട്ട സർവെ ഫലങ്ങൾ വിചിത്രമാണ്. കോർപ്പറേറ്റ് ഉടമസ്ഥ മാധ്യമം ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ അത്ഭുതമില്ല. ജനാധിപത്യത്തിന്റെ ‘നാലാം തൂൺ’ എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. ജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും പ്രതിഫലിപ്പിക്കുന്നതിലും മാധ്യമങ്ങൾക്കുള്ള സവിശേഷമായ ഉത്തരവാദിത്വമാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. നിലവിൽ രാജ്യത്തെ മാധ്യമങ്ങൾ ഇക്കാര്യത്തിൽ എത്രമാത്രം ഫലപ്രദമായി പ്രവർത്തിക്കുന്നു? ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വിശാലമായ താൽപര്യങ്ങൾ മാധ്യമങ്ങൾ സംരക്ഷിക്കുന്നുണ്ടോ? മാധ്യമങ്ങളിലെ അജണ്ട നിർണയിക്കുന്നത് ആരാണ്? . മുഖ്യധാരാ മാധ്യമങ്ങൾ കോർപറേറ്റ് സ്ഥാപനങ്ങളുടെ പലവിധ ‘ചരക്ക് ഉൽപന്നശാലകളിൽ’ ഒന്നു മാത്രമായി തരംതാഴ്‌ന്നതിന്റെ ദുരന്തം രാജ്യം അനുഭവിക്കുകയാണ്.
കോർപറേറ്റ് ഗ്രൂപ്പുകളുടെ ഒട്ടേറെ അനുബന്ധ സ്ഥാപനങ്ങളിൽ ഒരു വകുപ്പ് എന്ന തരത്തിലേയ്‌ക്ക് മാധ്യമങ്ങളുടെ മാനേജ്‌മെന്റ് സംവിധാനം തരംതാഴ്‌ന്നു. മാധ്യമപ്രവർത്തനം പൂർണമായും വിപണിക്ക് കീഴടങ്ങി. 24 മണിക്കൂറും ചാനലുകൾ വാർത്തകൾ നൽകുന്നുണ്ടെങ്കിലും ജനകീയവിഷയങ്ങൾക്ക് ലഭിക്കുന്ന സമയം തുച്ഛമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെന്ന പേരിൽ ഇവർ സംപ്രേഷണം ചെയ്യുന്നത് ഉപരിപ്ലവമായ വിവാദങ്ങളാണ്. തൊഴിലില്ലായ്‌മയും ദാരിദ്ര്യവും വർധിപ്പിക്കുന്ന സ്വകാര്യവൽക്കരണ, ഉദാരവൽക്കരണ നയങ്ങളെ എതിർക്കാൻ ഇവർക്ക് കഴിയില്ല. കാരണം ഇത്തരം നയങ്ങളുടെ ഗുണഭോക്താക്കളാണ് ഈ മാധ്യമങ്ങളുടെ ഉടമസ്ഥർ. നിഷ്‌പക്ഷത ചമയുന്ന മാധ്യമങ്ങളുടെ രാഷ്‌ട്രീയം ജനവിരുദ്ധ രാഷ്‌ട്രീയമാണെന്ന് ചുരുക്കം.











0 comments