മൈനസ് പത്ത് ഡിഗ്രി, കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തണുപ്പിൽ ഉറയുന്നു

കശ്മീർ താഴ്‌വരയിൽ തണുപ്പ് അതികഠിനമായി തുടരുന്നു. മേഖലയിലെ മിക്ക ഭാഗങ്ങളിലും രാത്രി താപനില പൂജ്യത്തിന് താഴെയാണ്. ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ സോനാമാർഗിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച രാത്രിയിൽ മൈനസ് 10.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഗുൽമാർഗിൽ രാത്രി താപനില മൈനസ് 7.6 ഡിഗ്രി സെൽഷ്യസായിരുന്നു. ശ്രീനഗറിൽ മൈനസ് നാല് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുതായും രേഖപ്പെടുത്തി.
താഴ്‌വരയുടെ കവാടമായ ഖാസിഗുണ്ടിൽ തന്നെ മൈനസ് ഡിഗ്രിയിൽ എത്തിയതായി റിപ്പോർട് ചെയ്യപ്പെടുന്നു. കോക്കർനാഗിൽ കുറഞ്ഞത് മൈനസ് 2.3 ഡിഗ്രി സെൽഷ്യസും കുപ്വാരയിൽ മൈനസ് 3.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
പകൽ സമയത്ത് സംസ്ഥാനത്തെ ശരാശരി ഏറ്റവും കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസിലും പരമാവധി താപനില 19 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.
ഈ പ്രദേശങ്ങൾ ഇപ്പോൾ 'ചില്ല-ഇ-കലാൻ' എന്ന 40 ദിവസത്തെ കൊടും തണുപ്പിന്റെ സീസണിലാണ്. ചില്ല ഇ കലാന് ശേഷം, ജനുവരി 31 നും ഫെബ്രുവരി 19 നും ഇടയിൽ 20 ദിവസം ചില്ലായി ഖുർദ് (ചെറിയ തണുപ്പ്) അനുഭവപ്പെടുന്നു. തുടർന്ന് ഫെബ്രുവരി 20 നും മാർച്ച് 2 നും ഇടയിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ചില്ലായി ബച്ച (കുഞ്ഞു തണുപ്പ്) അനുഭവപ്പെടുന്നു.
ചില്ലായി കലാൻ ആദ്യ ദിവസം തദ്ദേശവാസികൾ ഫെറാൻ ദിനം ആഘോഷിക്കുന്നു. കൊടും തണുപ്പിനെതിരെ നാട്ടുകാർ ധരിക്കുന്ന ഒരു അയഞ്ഞ കമ്പിളി വസ്ത്രമാണ് ഫെറാൻ. തണുപ്പ് അകറ്റാൻ പലരും പരമ്പരാഗത മൺപാത്രമായ കാംഗ്രി ഉപയോഗിക്കുന്നു. കൂടാതെ, ഈ സമയത്ത് മാംസവുമായി കലർത്തി, വേവിച്ചതോ, പൊട്ടിച്ചതോ, നന്നായി പൊടിച്ചതോ ആയ ഗോതമ്പ് അല്ലെങ്കിൽ ബൾഗൂർ എന്നിവ ഉപയോഗിച്ച് തദ്ദേശവാസികൾ 'ഹരിസ' ഉണ്ടാക്കുന്നു.










0 comments