ദൃശ്യവിരുന്നൊരുക്കി 
ചതുരംഗപ്പാറ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 06, 2022, 11:07 PM | 0 min read

ശാന്തൻപാറ > ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി ചതുരംഗപ്പാറ. കുമളി - മൂന്നാർ സംസ്ഥാനപാതയിൽ ഉടുമ്പൻചോലയ്‌ക്ക് സമീപമാണ് ചതുരംഗപ്പാറ മലനിരകൾ സ്ഥിതിചെയ്യുന്നത്. ഉടുമ്പൻചോല ടൗണിൽനിന്ന് ഏഴ്‌ കിലോമീറ്റർ പിന്നിട്ടാൽ വ്യൂ പോയിന്റിലെത്താം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഏറെനാൾ വിനോദസഞ്ചാരികൾ എത്തിയിരുന്നില്ല.

എന്നാലിപ്പോൾ കോവിഡിന്‌ ശമനമായതോടെ നിരവധി വിനോദസഞ്ചാരികളാണ്‌ ദിവസേന ചതുരംഗപ്പാറ വ്യൂ പോയിന്റ് സന്ദർശിച്ച് മടങ്ങുന്നത്‌. ഇവിടുത്തെ സൂര്യോദയവും അസ്തമയവും മനോഹര കാഴ്ചയാണ്. ഇളംകാറ്റും സുലഭമായുണ്ട്‌. വെയിൽ താഴ്‌ന്നാൽ തണുത്ത കാറ്റുകൊണ്ടിരിക്കാൻ ആർക്കും ആഗ്രഹമുണ്ടാവും. കടുത്ത വേനലിൽ കുളിർമതേടി ഈ മലനിരകളിൽ എത്തുന്നവരും നിരവധി. ചുറ്റും പച്ചവിരിച്ച മലനിരകളും മറുവശത്തെ തമിഴ്നാടിന്റെ വിശാലദൃശ്യവും കാറ്റാടിപ്പാടവുമെല്ലാം ആകർഷകംതന്നെ.
 
വൈദ്യുതി ഉൽപ്പാദനത്തിനുവേണ്ടി ആറ് കാറ്റാടിയാണ് ചതുരംഗപ്പാറയിൽ തമിഴ്‌നാട് സർക്കാർ സ്ഥാപിച്ചിട്ടുള്ളത്. മലമുകളിലെ കാറ്റാടിപ്പാടത്ത്‌ എത്തിയാൽ അടിവാരത്ത്‌ തമിഴ്നാട്ടിൽ സുന്ദരമായി ഒരുക്കിയിരിക്കുന്ന കൃഷിയിടങ്ങളും കാണാം. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെയും കേന്ദ്രമാണ്‌. മതികെട്ടാൻചോല വനമേഖലയിൽനിന്നുള്ള ആനകളാണ് ചതുരംഗപ്പാറയിൽ എത്തുന്നത്. സസ്യവൈവിധ്യ പൂർണമാണിവിടം. വ്യൂ പോയിന്റ് സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലാണ്. ഇവിടെ വലിയൊരു ടൂറിസം പ്രോജക്ട്‌ തമിഴ്‌നാട് സർക്കാരിന്റെ പരിഗണനയിലുണ്ട്‌. അതിനായി തേവാരം–- തേവാരംമെട്ട് റോഡ് നിർമിക്കാനുള്ള നടപടികളിലാണ് തമിഴ്‌നാട്.


deshabhimani section

Related News

View More
0 comments
Sort by

Home