ഗൂഗിളിന് പിന്നാലെ ആൻഡ്രോയിഡ് 17 അപ്‌ഡേറ്റുമായി ഷവോമി; പുതിയ ഹൈപ്പർ ഒഎസ് 3 പുറത്തിറക്കി

Photo: Xiaomi
ബീജിങ് : ഗൂഗിൾ തങ്ങളുടെ പിക്സൽ ഫോണുകൾക്കായി ആൻഡ്രോയിഡ് 17 അപ്‌ഡേറ്റ് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ, മുൻനിര ഫോണുകളിലേക്ക് ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള സ്ഥിരതയാർന്ന ഒഎസ് പതിപ്പ് എത്തിച്ച് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമി. തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പരമ്പരയായ ഷവോമി 17 സീരീസിലേക്കാണ് ആൻഡ്രോയിഡ് 17ന്റെ കരുത്തിലുള്ള പുതിയ ഹൈപ്പർ ഒഎസ് 3 അപ്‌ഡേറ്റ് എത്തിച്ചിരിക്കുന്നത്.
ഇതോടെ ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പിന്റെ സ്റ്റേബിൾ വേർഷൻ പുറത്തിറക്കുന്ന ആദ്യ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ നിർമാതാക്കളിൽ ഒന്നായി ഷവോമി മാറി. യൂറോപ്യൻ, ആഗോള വിപണികളിലുള്ള ഷവോമി 17, ഷവോമി 17 അൾട്രാ എന്നീ സ്മാർട്ട്‌ഫോണുകളിലാണ് നിലവിൽ അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങിയിരിക്കുന്നത്. ഇതോടൊപ്പം 2026 ജൂണിലെ സെക്യൂരിറ്റി പാച്ചും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖ ടെക് പോർട്ടലായ സിമിടൈം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഷവോമി 17 അൾട്രാ മോഡലുകൾക്ക് യൂറോപ്പിൽ OS3.0.332.0.XPAEUXM എന്ന ബിൽഡ് നമ്പറിലും, ആഗോളതലത്തിൽ OS3.0.332.0.XPAMIXM എന്ന പതിപ്പിലുമാണ് അപ്‌ഡേറ്റ് ലഭിക്കുന്നത്. ഏതാണ്ട് 10 ജിബിയോളമാണ് ഈ ഫയലിന്റെ വലുപ്പം. അതേസമയം, സാധാരണ ഷവോമി 17 മോഡലുകൾക്ക് യൂറോപ്യൻ പതിപ്പിൽ OS3.0.331.0.XPCEUXM എന്ന ബിൽഡ് നമ്പറിലും, ആഗോള വേരിയന്റിന് OS3.0.332.0.XPCMIXM എന്ന ബിൽഡ് നമ്പറിലുമാണ് അപ്‌ഡേറ്റ് ലഭിക്കുന്നത്. ഇതിന് ഏകദേശം 8 ജിബി വലുപ്പമുണ്ട്. ഇതിനുപുറമെ, കമ്പനിയുടെ മി പൈലറ്റ് ടെസ്റ്റിങ് ചാനൽ വഴി ഷവോമി 15ടി പ്രോ മോഡലുകളിലും ആൻഡ്രോയിഡ് 17 പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
ആൻഡ്രോയിഡ് 17ന്റെ പ്രധാന സവിശേഷതകളായ ആപ്പ് ബബിളുകൾ, സ്ക്രീൻ റെക്കോഡിങ് റിയാക്ഷനുകൾ, ജെമിനി എഐക്കായുള്ള പ്രത്യേക വോളിയം കൺട്രോളുകൾ എന്നിവ ഈ പുതിയ അപ്‌ഡേറ്റിൽ ഷവോമി ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ കൂടുതൽ വ്യക്തതയാർന്ന പുതിയ ആപ്പ് ഐക്കണുകളും സിസ്റ്റം സ്റ്റെബിലിറ്റിയും ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്. പ്രമുഖ ബ്രാൻഡായ സാംസങ് ഉൾപ്പെടെയുള്ളവ തങ്ങളുടെ ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 9 ബീറ്റാ പതിപ്പുകൾ ഗാലക്സി എസ്26 സീരീസിൽ പരീക്ഷണാടിസ്ഥാനത്തിൽ മാത്രം ലഭ്യമാക്കിയിരിക്കെയാണ്, മറ്റ് കമ്പനികളെക്കാൾ വേഗത്തിൽ ഷവോമി ഉപഭോക്താക്കളിലേക്ക് പുതിയ അപ്‌ഡേറ്റ് എത്തിച്ചിരിക്കുന്നത്.











0 comments