എഐ വലിയ അവസരം; ആശങ്കകളുണ്ടാകാം, കാഴ്ചക്കാരാകാതെ അവസരങ്ങൾ കണ്ടെത്തൂ: സുന്ദർ പിച്ചൈ

കലിഫോർണിയ: എഐയെക്കുറിച്ചുള്ള ആശങ്കകൾ തികച്ചും ന്യായമാണെന്നും അത്തരം ഉത്കണ്ഠകൾ മനസിലാക്കുന്നുവെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. മനുഷ്യരാശി ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും സ്വാധീനം ചെലുത്തുന്ന സാങ്കേതികവിദ്യയാണിത്. ഇത്രയും വലിയ മാറ്റം വരുമ്പോൾ ആളുകൾക്ക് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണ്. മനുഷ്യർക്ക് ഇത്ര വേഗത്തിലുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ പ്രയാസമാണ്. എങ്കിലും, ചരിത്രത്തിലുടനീളം ഓരോ തലമുറയും വലിയ സാങ്കേതിക വെല്ലുവിളികളെ നേരിടുകയും അതിനോട് പൊരുത്തപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് സുന്ദർ പിച്ചൈ ഓർമിപ്പിച്ചു. അടുത്ത തലമുറ ഈ വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ മികച്ചൊരു ലോകം നിർമ്മിക്കുമെന്ന കാര്യത്തിൽ ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർ
എഐ തൊഴിലാളികളെ മാറ്റിസ്ഥാപിക്കുന്നതിന് പകരം, മനുഷ്യന്റെ കഴിവുകളെ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. സ്പ്രെഡ്ഷീറ്റുകൾ വന്നപ്പോൾ സാമ്പത്തിക വിശകലന രീതികൾ മാറിയതുപോലെ, എഐ ഉൽപ്പാദനക്ഷമതയുടെ ഒരു പുതിയ അടിത്തറ സൃഷ്ടിക്കും. മുമ്പ് പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമുള്ള കാര്യങ്ങൾ കൂടുതൽ ആളുകൾക്ക് ചെയ്യാൻ ഇത് വഴിയൊരുക്കും. എഐ യുഗത്തിൽ ബിരുദധാരികൾ വെറും കാഴ്ചക്കാരായി നിൽക്കുകയല്ല, മറിച്ച് ഭാവി രൂപപ്പെടുത്തുന്നതിൽ സജീവ പങ്കാളികളാകുകയാണ് വേണ്ടത്. സാങ്കേതികവിദ്യയുടെ ആഘാതം കൈകാര്യം ചെയ്യുന്നതിലും അതിന്റെ പുരോഗതിയിൽ നേതൃത്വം നൽകുന്നതിലും ഇന്നത്തെ യുവതലമുറയ്ക്ക് നിർണ്ണായക സ്ഥാനമാണുള്ളതെന്നും ചിച്ചൈ വ്യക്തമാക്കി.
സാങ്കേതിക മാറ്റങ്ങൾ അനിവാര്യമാണെങ്കിലും, അത് ഉണ്ടാക്കുന്ന തടസ്സങ്ങളെ (ജോലികൾ മാറുന്നത്, സാമ്പത്തിക മാറ്റങ്ങൾ തുടങ്ങിയവ) ഗൗരവമായി കാണണം. സർക്കാരുകളും കമ്പനികളും സമൂഹവും ഈ മാറ്റങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ നടത്തണം. ആശങ്കകളെ അവഗണിക്കുന്നതിന് പകരം അവ പരിഹരിക്കാൻ ശ്രമിക്കണമെന്നുമാണ് എഐയുടെ വളർച്ചയിൽ സുന്ദർ പിച്ചൈയുടെ നിർദേശം. സ്റ്റാൻഫോർഡ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിന് മുന്നോടിയായി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽമേഖലയിലും സമ്പദ്‌വ്യവസ്ഥയിലും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.











0 comments