ഐഎഎസ് ഉദ്യോഗസ്ഥയാണെന്ന് നുണ പറഞ്ഞ് വിവാഹം; യുവാവിനെ ഭീഷണിപ്പെടുത്തി 40 ലക്ഷം തട്ടാന്‍ ശ്രമം, യുവതി പിടിയില്‍

ലഖ്നൗ : ഉത്തർപ്രദേശിൽ ഐഎഎസ് ഉദ്യാഗസ്ഥയാണെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് വ്യാജമേൽവിലാസത്തിൽ വിവാഹം കഴിച്ച് ലക്ഷ്യങ്ങൾ തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ.
ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ബദായും സ്വദേശി സാധനയാണ് അറസ്റ്റിലായിരിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തിയെന്നും 40 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി ഭർത്താവ് അഭിഷേക് നൽകിയ പരാതിയിലാണ് നടപടിയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സോഷ്യൽ മീഡിയയിൽ ഐഎഎസ് ഉദ്യാഗസ്ഥയാണെന്ന് വരുത്തിതീർക്കാൻ വ്യാജ ഫോട്ടോകളും വീഡിയോകളും സാധന പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ വിശ്വസിച്ച അഭിഷേകും കുടുംബവും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാൽ, വിവാഹത്തിന് ശേഷമാണ് തങ്ങൾ വലിയൊരു തട്ടിപ്പിനിരയായെന്ന് മനസിലാക്കുന്നത്.
പലപ്പോഴും തന്നെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നും അഭിഷേക് ആരേപണമുയർത്തി. ബദായൂമിലുള്ള തന്റെ സ്വന്തം സ്ഥലത്ത് ആശുപത്രി പണിയുന്നതിനായി അഭിഷേകിന്റെ കൃഷിഭൂമി വിറ്റ് 40 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. ഭർത്താവ് കേസ് നൽകിയതിന് പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ സാധന കുറ്റം സമ്മതിച്ചിട്ടുണ്ട്.










0 comments