അയോധ്യ രാമക്ഷേത്രക്കൊള്ള: ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും; വൈഷ്ണോദേവി ക്ഷേത്രത്തിലും അന്വേഷണം

പ്രതീകാത്മക ചിത്രം
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്ന് സൂചന. അന്വേഷണം പൂർത്തിയാക്കാൻ സംഘം കൂടുതൽ സമയം തേടാനും സാധ്യതയുണ്ട്. മോഷണത്തിൽ പങ്കാളികളായവരെയും സുരക്ഷാ വീഴ്ച വരുത്തിയവരെയും കുറിച്ച് റിപ്പോർട്ടിൽ പരാമർശമുണ്ടാകും.
ക്ഷേത്രത്തിൽ നിന്ന് 14 കോടിയുടെ സ്വർണവും വെള്ളിയും കവർന്നുവെന്ന റിപ്പോർട്ടുകളെ ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ്ദേവ് ഗിരി തള്ളി. നഷ്ടപ്പെട്ടത് 3 കോടി രൂപ മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ചമ്പത് റായ്, അനിൽ മിശ്ര എന്നിവരുടെ പേരുകൾ ട്രസ്റ്റ് വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തു.
ഇവരുടെ വിഐപി പാസുകളും തിരിച്ചറിയൽ കാർഡുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. പുതിയ സിഇഒയെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്; ഇതിനായി വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരടക്കം ആയിരത്തിലധികം പേർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
അയോധ്യയ്ക്ക് പിന്നാലെ രാജ്യത്തെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലെയും ക്രമക്കേടുകൾ പുറത്തുവരികയാണ്. വൈഷ്ണോ ദേവി ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച 550 കോടി രൂപ വിലമതിക്കുന്ന വെള്ളി വസ്തുക്കളിൽ 95 ശതമാനവും കാണാനില്ലെന്ന പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചേക്കും.
ബദ്രിനാഥ് ക്ഷേത്രത്തിൽ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കി. തുടർച്ചയായി പുറത്തുവരുന്ന ഇത്തരം റിപ്പോർട്ടുകൾ സംഘപരിവാർ നേതൃത്വത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ക്ഷേത്രങ്ങളിലെ സംഭാവനകളിലും ആഭരണങ്ങളിലും നടന്ന തട്ടിപ്പുകൾ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ നോക്കിക്കാണുന്നത്.











0 comments