അടൂരിലെ യുവതിയുടെ ആത്മഹത്യ; മരണത്തിന് മുൻപ് ക്രൂരമായി മർദിച്ചു, സുഹൃത്ത് അറസ്റ്റിൽ

ഷെഹന
അടൂർ: അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന (31) ജീവനടുക്കിയ സംഭവത്തിൽ സുഹൃത്തും ഏഴംകുളം സ്വദേശിയുമായ അരുൺ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റത്തിലാണ് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഷെഹനയെ (31) കണ്ടെത്തിയത്. മരണത്തിന് മുൻപ് ഷഹാനയെ അരുൺ മർദിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അരുണിന്റെ ആക്രമണമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് ഭർത്താവുമായി പിണങ്ങി കഴിയുന്ന ഷെഹാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്തിനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർടിലും തൂങ്ങിമരണം തന്നെയാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊലീസ് സർജനാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹനയുടെ മൃതദേഹം വീട്ടിലെ സ്റ്റെയർ കെയ്സിന്റെ പിടിയിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അതേസമയം, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറയുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. സുഹൃത്ത് അരുൺ ഷെഹനയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. വീടിനുള്ളിലെ കിടപ്പുമുറിയിലായിരുന്നു ഷെഹനയുടെ മൃതദേഹം കണ്ടത്. ഷെഹനയുടെ വീട്ടിൽ നിന്നും ബഹളം കേട്ട് അയൽവാസികൾ അടൂർ നഗരസഭ കൗൺസിലർ നശ്മൽ കാവിളയെ വിവരം അറിയിച്ചു.
തുടർന്ന് നശ്മൽ വീട്ടിലെത്തി വീടിനുള്ളിൽ ഉണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാൻ ആവശ്യപ്പെട്ടു. കതക് തുറന്നതോടെ വീടിനുള്ളിലെ സ്റ്റെയർ കെയസിൻ്റെ പിടിയിൽ ഷാളിൽ ഷെഹനയെ തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടത്. ഈ സമയത്ത് ഷെഹനയുടെ സുഹൃത്ത് വീട്ടിൽ ഉണ്ടായിരുന്നു.
ഷെഹനയുടെ ദേഹത്തിൽനിന്ന് ചോര വരുന്നുണ്ടായിരുന്നു. ഷാൾ കുരുങ്ങിയപ്പോൾ കഴുത്തിലെ ഞരമ്പുകൾ പൊട്ടി മൂക്കിൽ കൂടി ചോര വന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. സുഹൃത്തുക്കളുമൊത്ത് മൊബൈൽ ഫോണിൽ എടുത്ത ചിത്രത്തെച്ചൊല്ലി താനും ഷെഹനയുമായി തർക്കം ഉണ്ടായി. ഇതിനിടെ ഷെഹന മുറിക്ക് പുറത്തേക്കുപോയി. പിന്നീട് ശബ്ദം കേട്ട് ചെന്നുനോക്കുമ്പോൾ ഷെഹന തൂങ്ങി നിൽക്കുന്നതാണ് കണ്ടെന്നാണ് യുവാവ് നൽകിയ മൊഴി.











0 comments