എഐ മൂലമുള്ള തൊഴിൽ നഷ്ടവും സാമ്പത്തിക ആഘാതങ്ങളും പഠിക്കാൻ എഐ കമ്പനിയുടെ 200 മില്യൺ പദ്ധതി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടങ്ങളും സാമ്പത്തിക ആഘാതങ്ങളും പഠിക്കാൻ ലോകത്തിലെ പ്രമുഖ എഐ കമ്പനി. നിരിമ്മിത ബുദ്ധി സങ്കേതങ്ങൾ വ്യാപകമായി തുടങ്ങിയതോടെ ലോകം നേരിടുന്ന സാമ്പത്തിക ആഘാതങ്ങളും തൊഴിൽ അവസരങ്ങളിലെ നഷ്ടവും വലിയ ചര്‍ച്ചയായതോടെ "ആന്ത്രോപിക്" ആണ് പ്രഖ്യാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
എഐ സാങ്കേതികവിദ്യ ജോലികളെയും സമ്പദ്‌വ്യവസ്ഥയെയും എങ്ങനെ ബാധിക്കുന്നു എന്ന് ഗവേഷണം നടത്തുന്നതിനായി 200 മില്യൺ ഡോളറിന്റെ പ്രാഥമിക നിക്ഷേപം ആന്ത്രോപിക് പ്രഖ്യാപിച്ചു. ക്ലോഡ് ചാറ്റ്ബോട്ടിന്റെ നിർമ്മാതാക്കളായ ആന്ത്രോപിക്കിന്റെ സിഇഒ-യും സഹസ്ഥാപകനുമായ ഡാരിയോ അമോഡെയ് ആണ് പ്രഖ്യാപനം നടത്തിയത്.
പ്രവചിക്കുന്നത് വൻ തൊഴിൽ പ്രതിസന്ധി
മുൻകാല സാങ്കേതിക വിപ്ലവങ്ങളെക്കാൾ വലിയ തൊഴിൽ പ്രതിസന്ധി എഐ ഉണ്ടാക്കുമെന്നും, സാമ്പത്തികമായി ബാധിക്കപ്പെടുന്നവർക്ക് സർക്കാരുകൾ സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും ഡാരിയോ അമോഡെയ് ആവശ്യപ്പെട്ടു. തൊഴിൽ ആവശ്യകത സ്ഥിരമായി കുറയുകയാണെങ്കിൽ, എല്ലാവർക്കും കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന 'യൂണിവേഴ്സൽ ബേസിക് ഇൻകം' നടപ്പിലാക്കണം. പ്രമുഖ എഐ കമ്പനികളിൽ നിന്ന് നികുതി ഈടാക്കിയോ ക്യാപിറ്റൽ ഗെയിൻസ് ടാക്സ് വർദ്ധിപ്പിച്ചോ ഇതിനുള്ള പണം കണ്ടെത്താം.
എഐയുടെ ഗുണങ്ങൾ അമേരിക്കയിലെ വിവിധ സമൂഹങ്ങളിലേക്ക് എത്തിക്കുന്നതിനായി 150 മില്യൺ ഡോളറിന്റെ നാഷണൽ ഫെലോഷിപ്പ് പ്രോഗ്രാമും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
വിമാനങ്ങൾ, വാഹനങ്ങൾ, മരുന്നുകൾ എന്നിവയ്ക്ക് ഉള്ളതുപോലെയുള്ള കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധനകളും എഐ മോഡലുകൾക്കും ഏർപ്പെടുത്തണമെന്ന് ഡാരിയോ അമോഡെയ് ആവശ്യപ്പെടുന്നു. വൻതോതിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമായേക്കാവുന്ന എഐ മോഡലുകളുടെ റിലീസ് തടയാൻ സർക്കാരിന് അധികാരം ഉണ്ടായിരിക്കണമെന്നും കമ്പനി നിർദ്ദേശിക്കുന്നു.
ആന്ത്രോപിക്കിന്റെ എതിരാളികളായ ഓപ്പൺഎഐ-യും സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ എല്ലാവരിലും തുല്യമായി പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. എഐ കമ്പനികളുടെ ഓഹരികൾ ഉപയോഗിച്ച് ഒരു 'പബ്ലിക് വെൽത്ത് ഫണ്ട്' രൂപീകരിക്കുന്നതിനെക്കുറിച്ച് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ പദ്ധതി നിര്‍ദ്ദേശിച്ചു.










0 comments