മോഷ്ടിച്ചുവെന്ന് ആരോപണം; യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചും, തല മൊട്ടയടിച്ചും ആൾക്കൂട്ട വിചാരണ

യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നു (Photo: NDTV)
ചണ്ഡീഗഡ്: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് ആൾക്കൂട്ടം. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ചുള്ള മർദ്ദനത്തിന് പുറമെ യുവാവിനെ സമീപത്തെ ബാങ്കിന് മുൻപിൽ കെട്ടിയിടുകയും തലമുടിയും പുരികത്തിന്റെ ഒരു ഭാഗം വടിച്ചു കളയുകയും ചെയ്തു. കൂടാതെ, ഞാൻ കള്ളനാണെന്ന് (മേം ചോർ ഹൂ) എന്ന് ഹിന്ദിയിലും പഞ്ചാബിയിലും എഴുതിയ പ്ലക്കാർഡും യുവാവിന്റെ കഴുത്തിൽ കെട്ടിത്തൂക്കുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ ഉയരുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോയിൽ മോഷണക്കുറ്റം സമ്മതിക്കാൻ യുവാവിനെ നിർബന്ധിക്കുന്നതും കാണാം. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്നവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വീഡിയോയിൽ കാണുന്ന വ്യക്തികളെ തിരിച്ചറിയുന്നതിനായി നിലവിൽ ഡിജിറ്റൽ ഫോറൻസിക് ഉപകരണങ്ങൾ ഉപയോഗിച്ച് വരികയാണെന്ന് പൊലീസ് പറയുന്നു.









0 comments