പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ വെടിവെപ്പ്; 16 മരണം

പാകിസ്ഥാൻ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ റാവലകോട്ടിൽ ജനങ്ങൾ നടത്തിയ പ്രതിഷേധ റാലി| Photo:NDTV
റാവലകോട്ട് : പാക് അധീന കശ്മീരിലെ ഈദ്ഗാ മൈതാനത്ത് തടിച്ചുകൂടിയ നിരായുധരായ ആയിരക്കണക്കിന് പ്രക്ഷോഭകർക്ക് നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു. സമാധാനപരമായി തുടങ്ങിയ ജനകീയ പ്രതിഷേധത്തിന് നേരെയാണ് സൈന്യത്തിന്റെ ക്രൂരമായ നടപടി ഉണ്ടായത്.
കുറഞ്ഞ നിരക്കിൽ മാവ്, അരി, വൈദ്യുതി എന്നിവ ലഭ്യമാക്കണമെന്നും അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സാധാരണക്കാരായ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. എന്നാൽ പാക് സൈന്യം ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതോടെ പ്രദേശം ചോരക്കളമായി മാറി.
പാകിസ്ഥാന്റെ തുടർച്ചയായ അധിനിവേശത്തിനും ജനദ്രോഹ നയങ്ങൾക്കുമെതിരെ മുദ്രാവാക്യം വിളികളുമായി അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയിൽ ആളുകളാണ് റാവലകോട്ടിൽ ഒത്തുകൂടിയത്. ചൊവ്വാഴ്ച പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 30 പേർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക നടപടിയിൽ നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി ജനങ്ങൾ വീണ്ടും തെരുവിലിറങ്ങിയത്. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.









0 comments