നിപാ; സമ്പർക്കപ്പട്ടികയില്‍ 77 പേര്‍, നിലവില്‍ കണ്ടെയ്ൻമെന്റ് സോൺ ആക്കാനുള്ള സ്ഥിതിയില്ല : കെ മുരളീധരൻ

കെ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിപാ, ഷിഗെല്ല രോഗസ്ഥിരീകരണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ.
രാമനാട്ടുകര സ്വദേശിക്ക് നിപാ സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ മുരളീധരൻ്റെ പ്രസ്താവന. നിലവിൽ 77 പേർ സമ്പർക്കപ്പട്ടികയിലുണ്ടെന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്താൽ മാത്രം കണ്ടെയ്ൻമെന്റ് സോൺ ആക്കുമെന്നും മുരളീധരൻ പറഞ്ഞു.
'നാൽപ്പത്തിയൊന്ന് വയസുള്ള രാമനാട്ടുകര സ്വദേശിയ്ക്ക് നടത്തിയ പരിശോധനയിൽ നിപയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 77 പേരാണ് രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിലുള്ളത്. അതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 11 പേർ കുടുംബാംഗങ്ങളും അഞ്ച് പേർ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. നിലവിൽ ഇവർക്കാർക്കും തന്നെ രേഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിൽ രണ്ട് പേർ ഹൈറിസ്ക് കാറ്റഗറിയിലുള്ളവരാണ്. ആരോഗ്യരംഗത്തെ വിദഗ്ധരും കോഴിക്കോട് കളക്ടര്‍ക്കുമൊപ്പം നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് നാല് മണിവരെയുള്ള കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരെ ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗബാധിതന്റെ റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. ഫീൽഡ് തലത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. കണ്ടൈൻമെന്റ് സോൺ ആക്കാനുള്ള സാഹചര്യം ഇപ്പോഴില്ല. ചികിത്സയ്ക്ക് വേണ്ടിയിട്ടുള്ള മരുന്നുകൾ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ സംശയനിവാരണത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രോഗം പടർന്നുപിടിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും'.
ഷിഗെല്ല കേസുകളെക്കുറിച്ചും കെ മുരളീധരൻ സംസാരിച്ചു. 'തിരുവനന്തപുരത്ത് ഷിഗെല്ല കേസുകൾ ആറായി. കൊല്ലത്ത് രണ്ട്, കോഴിക്കോട് മൂന്ന്, വയനാട്ടിൽ ഒൻപത് എന്നിങ്ങനെയാണ് ഷിഗെല്ല കേസുകൾ. 578 പേരുടെ പരിശോധനാ ഫലമാണ് കിട്ടാനുള്ളത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്താൽ മാത്രം കണ്ടെയ്ൻമെന്റ് സോൺ ആക്കും', കെ മുരളീധരൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.









0 comments