ക്രെഡിറ്റ് കാർഡ് പരിധി വർധിപ്പിക്കാമെന്ന് പറഞ്ഞ് 15 ലക്ഷം തട്ടി; മൂന്ന് പേർ അറസ്റ്റിൽ

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : ക്രെഡിറ്റ് കാർഡ് പരിധി വർധിപ്പിക്കാമെന്ന് പറഞ്ഞ് വ്യാജ ഓഫർ നൽകി ഡൽഹി സ്വദേശിയിൽ നിന്ന് 15.26 ലക്ഷം രൂപ തട്ടിയ മൂന്ന് പേർ അറസ്റ്റിൽ. ഡൽഹി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗഢിൽ താമസിക്കുന്ന കുന്ദൻ (34), വിപിൻ കുമാർ (23), നവീൻ (36) എന്നിവരാണ് പിടിയിലായത്. സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം സ്വീകരിക്കുന്നതിനും കൈമാറുന്നതിനും മൂവരും മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ബാങ്ക് പ്രതിനിധികളായി വേഷംമാറി പ്രതികൾ 15.26 ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപിച്ച് ഷാലിമാർ ബാഗ് നിവാസിയായ സായ് കിരൺ മാധവൻ നൽകിയ പരാതിയിലാണ് കേസ്. ക്രെഡിറ്റ് കാർഡ് പരിധി വർധിപ്പിക്കാനെന്ന വ്യാജേന പ്രതികൾ പരാതിക്കാരനെ ബന്ധപ്പെടുകയും ബാങ്കിങ് വിവരങ്ങൾ വാങ്ങിയെടുക്കുകയും ചെയ്തു. തുടർന്ന് അക്കൗണ്ടിൽ നിന്ന് അനധികൃത ഇടപാടുകൾ നടത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി 17 ന് ഇ-എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനിടെ തട്ടിപ്പ് തുക ഒന്നിലധികം മ്യൂൾ അക്കൗണ്ടുകൾ വഴി കൈമാറിയതായി കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി നജഫ്ഗഡിലേക്കും ദ്വാരകയിലേക്കും അന്വേഷണ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ആദ്യം കുന്ദനെ അറസ്റ്റ് ചെയ്തു. കുന്ദൻ നൽകിയ വിവരമനുസരിച്ചാണ് വിപിൻ, നവീൻ എന്നിവരുടെ പങ്ക് വ്യക്തമായത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ദ്വാരക പ്രദേശത്ത് റെയ്ഡ് നടത്തി ഇവരെയും അറസ്റ്റ് ചെയ്തു.
കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന ഏഴ് മൊബൈൽ ഫോണുകൾ, മൂന്ന് എടിഎം കാർഡുകൾ, മൂന്ന് ചെക്ക് ബുക്കുകൾ, രണ്ട് പാസ്ബുക്കുകൾ എന്നിവ കണ്ടെടുത്തു. സൈബർ തട്ടിപ്പ് ശൃംഖലയിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഫോൺ കോളുകൾ, സന്ദേശങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ക്രെഡിറ്റ് കാർഡ് അപ്‌ഗ്രേഡുകൾ, കെവൈസി അപ്‌ഡേറ്റുകൾ, ബാങ്കിംഗ് സഹായം എന്നിവ വാഗ്ദാനം ചെയ്യുന്ന ആരുമായും ഒടിപികൾ, സിവിവി നമ്പറുകൾ, ഇന്റർനെറ്റ് ബാങ്കിംഗ് ക്രെഡൻഷ്യലുകൾ, മറ്റ് ബാങ്കിംഗ് വിവരങ്ങൾ എന്നിവ പങ്കിടരുതെന്ന് അധികൃതർ നിർദേശം നൽകി.










0 comments