വിവരങ്ങൾ അനുവാദമില്ലാതെ ചോർത്തുന്നു; വൻകിട ടെക് കമ്പനികളുടെ വിവേചനത്തിനെതിരെ ആംനസ്റ്റി

പ്രതീകാത്മക എഐ ചിത്രം
ലണ്ടൻ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ അതിവേഗത്തിലുള്ള വളർച്ചയ്ക്ക് പിന്നിൽ വൻതോതിലുള്ള സ്വകാര്യതാ ലംഘനങ്ങളും പരിസ്ഥിതി നാശവുമെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ പുതിയ റിപ്പോർട്ട്. 'അൺലോഫുൾ ബൈ ഡിസൈൻ' എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ജിപിടി-3, ജെമിനി, ലാമ, ഡീപ്പ്സീക്ക് തുടങ്ങിയ പ്രമുഖ എഐ സംവിധാനങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങളുള്ളത്.
അനുവാദമില്ലാതെ വിവരങ്ങൾ ചോർത്തുന്നു
മനുഷ്യരെപ്പോലെ ചിന്തിക്കാനും സംസാരിക്കാനും എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി, ടെക് കമ്പനികൾ കോടിക്കണക്കിന് ആളുകളുടെ ഓൺലൈൻ പോസ്റ്റുകൾ, ചിത്രങ്ങൾ, സോഷ്യൽ മീഡിയ അപ്‌ഡേറ്റുകൾ എന്നിവ അവരുടെ അനുവാദമില്ലാതെ ചോർത്തുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കമ്പനികൾ ഇതിനെ 'ഡാറ്റാ കളക്ഷൻ' എന്ന് വിളിക്കുമ്പോഴും, വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു.
കനത്ത പാരിസ്ഥിതിക ആഘാതം
എഐ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്ന ഡാറ്റാ സെന്ററുകൾ വരുത്തിവെക്കുന്ന പാരിസ്ഥിതിക ആഘാതവും വളരെ വലുതാണ്. എഐ പ്രോസസ്സിംഗ് കാരണം 2019ന് ശേഷം ഗൂഗിൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിൽ 48 ശതമാനം വർധനവുണ്ടായി. മൈക്രോസോഫ്റ്റിൽ 2020നും 2024നും ഇടയിൽ 29 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
ഈ ഡാറ്റാ സെന്ററുകളിലെ താപനില ക്രമീകരിക്കുന്നതിനായി ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളവും വൻതോതിൽ വൈദ്യുതിയും ആവശ്യമാണ്.കടുത്ത വരൾച്ച നേരിടുന്ന അരിസോണ, ചിലി, മെക്സിക്കോ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത്തരം ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുന്നത്. ഇത് പ്രാദേശിക സമൂഹങ്ങളുടെ കുടിവെള്ള സ്രോതസുകൾ ഇല്ലാതാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. നിയമവിരുദ്ധമായി വിവരങ്ങൾ ചോർത്തി നിർമിക്കുന്ന ജനറേറ്റീവ് എഐ സംവിധാനങ്ങൾ നിരോധിക്കാൻ സർക്കാരുകൾ തയ്യാറാകണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു.










0 comments