ബിരിച്ചേരി റെയിൽവേ മേൽപ്പാലം സ്ഥലം ഏറ്റെടുക്കാൻ അതിർത്തിക്കല്ലുകൾ സ്ഥാപിച്ചു

തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവെ മേൽപ്പാല നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനത്തിന്റെ ഭാഗമായി പാലം, സർവീസ് റോഡ് എന്നിവയ്ക്കുള്ള ഭൂമി ഏറ്റെടുക്കുന്നതിന് അതിർത്തി കല്ലുകൾ സ്ഥാപിച്ചു. കിഫ്ബിയുടെ നേതൃത്വത്തിൽ പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോയാണ് അതിർത്തി നിർണയിച്ചത്. റെയിൽവേ അംഗീകരിച്ച ജിഎഡിയുടെ അടിസ്ഥാനത്തിലാണ് സർവ്വേയർമാർ കുറ്റിയിട്ടത്. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അതിരുകളോടുകൂടിയ ഡ്രോയിങ് കിറ്റ്കോ കിഫ്ബിക്ക് സമർപ്പിക്കും. തുടർന്ന് ലാന്റ് അക്വിസിഷൻ തഹസിൽദാർക്ക് കൈമാറും. തുടർന്ന് കിഫ്ബി, റവന്യൂ അധികാരികൾ ഏറ്റെടുക്കേണ്ട സ്ഥലം സംയുക്ത പരിശോധന നടത്തും. സാമൂഹികാഘാത പഠനം, എക്സ്പേർട്ട് കമ്മിറ്റിയുടെ റിപ്പോർട്ട് എന്നിവ ലഭിച്ച ശേഷം ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ സർവ്വെ നമ്പറുകൾ ഉൾപ്പെടുത്തി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. പരാതി പരിഹാരത്തിന് ശേഷം നഷ്ടപരിഹാരത്തുക നിശ്ചയിക്കും. തുടർന്ന് അന്തിമ നോട്ടിഫിക്കേഷനോടുകൂടി നിർമാണം ആരംഭിക്കും. 2016ൽ പി കരുണാകരൻ എംപിയായിരിക്കുമ്പോഴാണ് ബിരിച്ചേരിയുൾപ്പെടെ തൃക്കരിപ്പൂരിലെ അഞ്ച് മേൽപാലങ്ങൾക്ക് റെയിൽവേ അനുമതി നൽകിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സ്ഥലം ഏറ്റെടുക്കുന്നതിനും പാലം നിർമിക്കുന്നതിനും മുൻ എംഎൽഎ എം രാജഗോപാലന്റെ ഇടപെടലിന്റെ ഭാഗമായി കിഫ്ബിയിൽ 38 കോടി രൂപയും അനുവദിച്ചു. റെയിൽവേ ഉന്നയിച്ച സാങ്കേതിക വാദങ്ങളാണ് നിർമാണത്തിന് കാലതാമസം നേരിട്ടത്. പ്രോജക്ട് എൻജിനീയർമാരായ കെ അനിൽകുമാർ, മുഹമ്മദ് അൽത്താഫ്, സീനിയർ മാനേജർ കെ അനീഷ്, കിറ്റ്കോ എൻജിനീയർ വി നിധിൻ, സർവേയർമാരായ യദു, ശ്യാം എന്നിവർ അതിർത്തി നിർണയത്തിന് നേതൃത്വം നൽകി.









0 comments