print edition യുഎസ് ഓപ്പൺ ടെന്നീസ്; ഇഗ, ഒസാക്ക പുറത്ത്

ഇഗ ഷ്വാടെകിനെ തോൽപ്പിച്ച് യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ക്വാർട്ടറിൽ കടന്ന ചൈനയുടെ ഷെങ് ക്വിൻവെനിന്റെ ആഹ്ലാദം
ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ മുൻനിര താരങ്ങൾ മടങ്ങുന്നു. വനിതകളിൽ മുൻ ചാന്പ്യൻമാരായ ഇഗ ഷ്വാടെകും നവോമി ഒസാക്കയും പ്രീ ക്വാർട്ടറിൽ മടങ്ങി. ചൈനക്കാരി ഷെങ് ക്വിൻവെൻ അതിശയകരമായ പോരാട്ടത്തിൽ ഇഗയെ മടക്കി. ഒസാക്ക എലേന റിബാകിനയോട് തോറ്റു. നാലാം സീഡ് കൊകൊ ഗ-ഫും മുന്നേറി. പുരുഷന്മാരിൽ ഒന്നാംസീഡ് അലെക്‌സാണ്ടർ സ്വരേവ് അവസാന എട്ടിൽ ഇടംപിടിച്ചു.
ഇഗയുമായുള്ള കളിയിൽ ആദ്യ സെറ്റ് 0–5ന് പിന്നിൽപ്പോയതിനുശേഷമായിരുന്നു ഷെങ്ങിന്റെ അന്പരിപ്പിക്കുന്ന തിരിച്ചുവരവ്. തുടർന്ന് 16ൽ പതിമൂന്ന് ഗെയിമും സ്വന്തമാക്കി ഒളിന്പിക് ചാന്പ്യൻകൂടിയായ ഷെങ് ക്വാർട്ടറിലേക്ക് കുതിച്ചു. സ്‌കോർ: 7–5, 6–3.
മൂന്നാം റൗണ്ടിൽ അമേരിക്കക്കാരി മാഡിസൺ കീസിനോടും ഇരുപത്തിമൂന്നുകാരി 0–5ന് പിന്നിട്ടുനിന്നശേഷം ജയം നേടിയിരുന്നു. മൂന്നാം സെറ്റിലായിരുന്നു തിരിച്ചുവരവ്.
2025ൽ കൈമുട്ടിലെ ശസ്‌ത്രക്രിയക്കുശേഷം ഷെങ്ങിന് മികവ് കാട്ടാനായിരുന്നില്ല. നൂറ് റാങ്കിന് പുറത്തായി. എന്നാൽ യുഎസ് ഓപ്പണിലെ പ്രകടനത്തോടെ മികച്ച തിരിച്ചുവരവാണ് ചൈനക്കാരി ലക്ഷ്യമിടുന്നത്. ക്വാർട്ടറിൽ റിബാകിനയാണ് എതിരാളി.
രണ്ട് തവണ ചാന്പ്യനായ ഒസാക്കയ്‌ക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കസാഖ്‌സ്ഥാൻ താരത്തിന്റെ ജയം (6–1, 6–4).
അമേരിക്കൻ പ്രതീക്ഷയായ ഗ--ഫ്, നാട്ടുകാരി ഇവ ജോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു (6–1, 6–4). റഷ്യയുടെ മിറ ആൻഡ്രീവയാണ് ക്വാർട്ടറിലെ എതിരാളി. നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവായ മിറ ഓസ്‌ട്രിയയുടെ അനസ്‌താസിയ പൊട്ടപോവയെ (6–2, 7–5) കീഴടക്കി.
പുരുഷന്മാരിൽ സ്വരേവ് പ്രീ ക്വാർട്ടറിൽ ഇറ്റലിയുടെ ലൂസിയാനോ ദർദേരിയെ തോൽപ്പിച്ചു (6–2, 6–2, 7–6). ക്വാർട്ടറിൽ ഡച്ചിന്റെ ബോടിക് വാൻ ഡി സാൻഡ്‌ഷുൽപിനെ നേരിടും.










0 comments