ജസ്‌റ്റിസ് ഗോപാൽ ഗൗഡ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം
ലേബർ കോഡിനുള്ള യുഡിഎഫ് സർക്കാർ നീക്കം ചെറുക്കണം

കള്ളു ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് മങ്കൊമ്പിൽ കെ എം സുധാകരൻ -– എം സുരേന്ദ്രൻ നഗറിൽ പ്രസിഡന്റ് ടി പി രാമകൃഷ്ണൻ പതാക ഉയർത്തുന്നു
കെ എം സുധാകരൻ – എം സുരേന്ദ്രൻ നഗർ (മങ്കൊന്പ് പി കൃഷ്‌ണപിള്ള സ്‌മാരക ഓഡിറ്റോറിയം)
കേന്ദ്രവുമായി ഏറ്റുമുട്ടാനില്ലെന്ന പേരിൽ ലേബർ കോഡ് നടപ്പാക്കാൻ സഹായിക്കുന്ന ചട്ടം നിർമിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കം പരാജയപ്പെടുത്തണമെന്നും ജസ്‌റ്റിസ് ഗോപാൽ ഗൗഡ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നും സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) അഞ്ചാം സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കോർപറേറ്റ്, മൂലധന താൽപ്പര്യങ്ങൾ സംരക്ഷിക്കാനും തൊഴിൽചൂഷണം ശക്തിപ്പെടുത്താനുമാണ് തൊഴിൽനിയമങ്ങളെയാകെ പൊളിച്ചെഴുതി മോദി സർക്കാർ ലേബർ കോഡുകൾ കൊണ്ടുവന്നത്. തൊഴിലാളിയുടെ ആത്മാഭിമാനവും അവകാശങ്ങളും ഉറപ്പുനൽകുന്ന 29 നിയമങ്ങളെ ഇല്ലാതാക്കിയാണ് ലേബർ കോഡുകൾ ആവിഷ്‌കരിച്ചത്. കോൺഗ്രസിന്റെ പിന്തുണ നിയമനിർമാണത്തിനുണ്ടായിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നില്ല. സംയുക്ത പട്ടികയിൽപ്പെട്ട തൊഴിൽനിയമങ്ങളിൽ ചട്ടമുണ്ടാക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്കുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ സ്ഥാപനങ്ങളും കോർപറേറ്റുകളും ഏകപക്ഷീയമായി നടപ്പാക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകം, ഹിമാചൽ, തെലങ്കാന സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്‌തമല്ല. തൊഴിലാളിവിരുദ്ധതയിൽ ബിജെപി–കോൺഗ്രസ് സർക്കാരുകൾ ഒരേ തൂവൽപക്ഷികളാണ്. നിയമം നടപ്പാക്കില്ലെന്ന കേരളത്തിലെ എൽഡിഎഫ് സർക്കാർ പ്രഖ്യാപനം രാജ്യശ്രദ്ധനേടി. ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കാനും ലേബർ കോൺക്ലേവ് സംഘടിപ്പിക്കാനും തയ്യാറായി. അതിലെ ശുപാർശയെ അടിസ്ഥാനപ്പെടുത്തിയാണ് തൊഴിൽനിയമത്തെക്കുറിച്ച് പഠിക്കാൻ റിട്ട. സുപ്രീംകോടതി ജസ്‌റ്റിസ് ഗോപാൽ ഗൗഡ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചത്. ശ്രദ്ധേയമായ ഉള്ളടക്കമുള്ള കമ്മിറ്റി റിപ്പോർട്ട് വരുമ്പോഴേക്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനവും പെരുമാറ്റച്ചട്ടവും നിലവിൽവന്നു. ഗോപാൽ ഗൗഡ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനോ കമ്മിറ്റി നിർദേശിച്ച ബദൽ നിയമമുണ്ടാക്കാനോ യുഡിഎഫ് സർക്കാർ തയ്യാറാകുന്നില്ല.









0 comments