'എനിക്ക് ഇനി ഒന്നും തെളിയിക്കാനില്ല'; നാല് വർഷത്തിന് ശേഷം സെറീന ഇന്ന് വിംബിൾഡണിലിറങ്ങും

സെറീന വില്യംസ് | Photo by Reuters / Facebook
ലണ്ടൻ : ആരാധകർ കാത്തിരുന്നത് ഒടുവിൽ യാഥാർത്ഥ്യമാകുന്നു! ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ താരം, 23 തവണ മേജർ ചാമ്പ്യൻഷിപ്പ് കിരീടം ചൂടിയ സെറീന വില്യംസ് വീണ്ടും കോർട്ടിലെത്തുന്നു. നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വിംബിൾഡണിലെ പുൽക്കോർട്ടിൽ സിംഗിൾസ് പോരാട്ടത്തിനായി സെറീന ഇറങ്ങുമ്പോൾ ടെന്നീസ് ലോകം ആവേശത്തിന്റെ കൊടുമുടിയിലാണ്.
അൻപത്തി മൂന്നാം നമ്പർ താരം മയാ ജോയന്റ് ആണ് ആദ്യ റൗണ്ടിൽ സെറീനയുടെ എതിരാളി. സിംഗിൾസിന് പുറമെ സഹോദരി വീനസിനൊപ്പം ഡബിൾസിലും മത്സരിക്കുന്നുണ്ട് സെറീന. കോർട്ടിൽ സജീവമാകുമെന്ന സൂചനയാണ് സെറീന ഇതിലൂടെ നൽകുന്നത്.
എച്ച്എസ്ബിസി ചാമ്പ്യൻഷിപ്പിലും ബെർലിൻ ഓപ്പണിലും ഡബിൾസ് കളിച്ച് വാം-അപ്പ് പൂർത്തിയാക്കിയാണ് സെറീനയുടെ ഈ വരവ്. രണ്ട് കുട്ടികളുടെ അമ്മയായ സെറീനയുടെ തിരിച്ചുവരവ് ഒട്ടും പെട്ടെന്നോ തിടുക്കപ്പെട്ടോ എടുത്ത ഒരു തീരുമാനമല്ല. കഴിഞ്ഞ മാസങ്ങളായി അണിയറയിൽ ഇതിനായുള്ള കഠിന പ്രയത്നത്തിലായിരുന്നു സെറീനയും അവരുടെ പുതിയ കോച്ചിംഗ് സംഘവും.
അണിയറയിൽ ഒരുങ്ങിയ പുത്തൻ 'സെറീന പതിപ്പ്'
സെറീനയുടെ പവർഫുൾ സെർവുകൾക്കും അതിശക്തമായ ഗ്രൗണ്ട് സ്ട്രോക്കുകൾക്കും ഇന്നും മൂർച്ച കുറഞ്ഞിട്ടില്ല. എങ്കിലും 2022ലെ വിടവാങ്ങൽ മത്സരങ്ങളിൽ ഒപ്പമുണ്ടായിരുന്ന മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരം റെനെ സ്റ്റബ്സും ജാർമിയർ ജെൻകിൻസും ചേർന്ന പരിശീലക സംഘം ഇത്തവണ തികച്ചും വ്യത്യസ്തമായ തന്ത്രങ്ങളാണ് സെറീനയ്ക്കായി ഒരുക്കിയിരിക്കുന്നത്.
Photo Credit|Wimbledon/Facebook
"എനിക്ക് വീണ്ടും കളിക്കാൻ തോന്നുകയാണെങ്കിൽ എന്നെ പ്രചോദിപ്പിക്കാൻ സ്റ്റബ്സ് എപ്പോഴും കൂടെയുണ്ടായിരുന്നു," സെറീന പറയുന്നു. ഫ്ലോറിഡയിലെ പരിശീലന കോർട്ടിലേക്ക് സ്റ്റബ്സിനെ സെറീന ക്ഷണിച്ചപ്പോൾ അവർക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഫ്ലോറിഡയിലേക്ക് നിരന്തരം യാത്ര ചെയ്ത് സ്റ്റബ്സ് സെറീനയെ പഴയ ഫോമിലേക്ക് ഉയർത്തിക്കൊണ്ടുവന്നു. സെറീനയുടെ അധ്വാനശീലവും മത്സരരംഗത്തേക്ക് തിരിച്ചെത്താനുള്ള മനസാന്നിധ്യവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് സ്റ്റബ്സ് സാക്ഷ്യപ്പെടുത്തുന്നു.
"എനിക്ക് ഇനി ഒന്നും തെളിയിക്കാനില്ല"
മാർഗരറ്റ് കോർട്ടിന്റെ എക്കാലത്തെയും വലിയ മേജർ റെക്കോർഡ് തകർക്കുക എന്ന കടുത്ത സമ്മർദ്ദങ്ങളൊന്നും ഇത്തവണ സെറീനയെ അലട്ടുന്നില്ല. കളി ആസ്വദിക്കുക എന്നതുമാത്രമാണ് ടെന്നീസ് ഇതിഹാസത്തിന്റെ ലക്ഷ്യം. തിരിച്ചുവരവിനെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെ സെറീന പറയുന്നു:
"എനിക്ക് ഇവിടെ ജയിക്കേണ്ട ആവശ്യമില്ല. ഭൂരിഭാഗം ആളുകൾക്കും അവരുടെ ജീവിതകാലം മുഴുവൻ കൊണ്ട് നേടാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഞാൻ നേടിക്കഴിഞ്ഞു. എനിക്ക് ഇനി ആർക്കും മുന്നിലും ഒന്നും തെളിയിക്കാനില്ല. എനിക്ക് ഇവിടെ നഷ്ടപ്പെടാൻ ഒന്നുമില്ല, നേടാൻ മാത്രമാണുള്ളത്."
ടെന്നീസ് കോർട്ടിലെ സമാനതകളില്ലാത്ത തന്റെ സാമ്രാജ്യത്തിലേക്ക് സെറീന വില്യംസ് വീണ്ടും രാജകീയമായി നടന്നു കയറുമ്പോൾ വിംബിൾഡണിലെ പുൽക്കോർട്ടിൽ പുതിയ ചരിത്ര നിമിഷങ്ങൾ പിറക്കുമെന്ന പ്രതീക്ഷയിലാണ് ടെന്നീസ് ആരാധകർ. ഇന്ന് രാത്രി ഇന്ത്യൻ സമയം 8.50ന് സെന്റർ കോർട്ടിലാണ് സെറീനയും മയാ ജോയന്റും തമ്മിലുള്ള മത്സരം.











0 comments