കോഴിക്കോട് എംഡിഎംഎ കേസിൽ ഒരാൾകൂടി അറസ്റ്റിൽ; പിടിയിലായത് മുഖ്യപ്രതിയുടെ സുഹൃത്ത്

മുക്കം: കോഴിക്കോട് മുക്കത്ത് മൂന്നുമാസംമുമ്പ് എംഡിഎംഎ പിടിച്ച കേസിലെ മുഖ്യപ്രതി പൂളപ്പൊയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ(36)യുടെ സുഹൃത്ത് നീലേശ്വരം മാങ്ങാപൊയിൽ സ്വദേശി കദീജ(40)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ രണ്ടിനാണ് രണ്ടേമുക്കാൽ കിലോയിലേറെ എംഡിഎംഎയുമായി ഹനീഫയേയും ബേപ്പൂർ സ്വദേശിനി റൈഹാനത്തിനേയും പിടികൂടിയത്.
ഹനീഫ മുക്കം അഗസ്ത്യൻമുഴിയിൽവച്ചും റൈഹാനത്തിനെ മണാശേരിക്കടുത്ത വാടകവീട്ടിൽ വച്ചുമാണ് പിടികൂടിയത്. ഹനീഫയുടെ മയക്കുമരുന്ന് പണമിടപാടുകൾ കദീജയുടെ അക്കൗണ്ട് മുഖേനയാണ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിനായി ഡൽഹിക്ക് കൊണ്ടുപോകുന്നതിനിടെ ഹനീഫ വഡോദരയിൽ വച്ച് ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. പത്താം ദിവസമാണ് ഇയാൾ കർണാടകത്തിലെ കലബുർഗിൽ പൊലീസിന്റെ പിടിയിലായത്.
കസ്റ്റഡിയിൽനിന്ന് മുങ്ങിയ സമയത്ത് കദീജയായിരുന്നു ഇയാൾക്ക് പലതവണയായി ഒന്നര ലക്ഷത്തോളം രൂപ സഹായം ചെയ്തത്. ഇതുസംബന്ധിച്ച അന്വേഷണത്തിലാണ് താമരശേരി ഡിവൈഎസ്പി വിനോദ് കുമാർ കദീജയെ അറസ്റ്റ് ചെയ്തത്. ഇവരെ താമരശേരി കോടതി റിമാൻഡ് ചെയ്തു. മുക്കം ഇൻസ്പെക്ടർ നിബിൻ ജോയ്, എഎസ്ഐമാരായ അബ്ദുൽ റഷീദ്, മുംതാസ്, സീനിയർ സിപിഒ ബിനോയ് വിശ്വം, സിപിഒ ജിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments