ഇറ്റാലിയൻ ഓപ്പൺ: കുതിച്ചുയർന്ന് യാനിക്ക് സിന്നർ; ഒന്നാം നമ്പർ താരം അരീന സബലേങ്ക പുറത്ത്

Photo Credit: AFP
റോം: ഇറ്റാലിയൻ ഓപ്പണിൽ വിജയത്തുടക്കവുമായി ലോക ഒന്നാം നമ്പർ താരം യാനിക്ക് സിന്നർ. ശനിയാഴ്ച നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഓസ്ട്രിയയുടെ സെബാസ്റ്റ്യൻ ഓഫനറെ നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 6-4) തകർത്താണ് ഇറ്റാലിയൻ താരം തന്റെ കുതിപ്പ് തുടങ്ങിയത്.
തുടർച്ചയായ അഞ്ച് മാസ്റ്റേഴ്സ് 1000 കിരീടങ്ങൾ എന്ന റെക്കോർഡ് നേട്ടം വിപുലീകരിക്കുക ലക്ഷ്യമിട്ടാണ് സിന്നർ റോമിൽ ഇറങ്ങുന്നത്.
ഒരു മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ പൂർണ്ണ ആധിപത്യം പുലർത്താൻ സിന്നർക്കായി. 50 വർഷങ്ങൾക്ക് മുൻപ് അഡ്രിയാനോ പനാറ്റയ്ക്ക് ശേഷം ഇറ്റാലിയൻ ഓപ്പൺ നേടുന്ന ആദ്യ തദ്ദേശീയ താരം എന്ന ചരിത്ര നേട്ടത്തിലേക്കുള്ള പാതയിലാണ് സിന്നർ ഇപ്പോൾ.
കാർലോസ് അൽകാരാസിന്റെ അഭാവത്തിൽ ടൂർണമെന്റിലെ പ്രധാന ഫേവറിറ്റും അദ്ദേഹം തന്നെയാണ്. മൂന്നാം റൗണ്ടിൽ അലക്സി പോപ്പിറിൻ അല്ലെങ്കിൽ ജാക്കൂബ് മെൻസിക് എന്നിവരിൽ ഒരാളെയാകും സിന്നർ നേരിടുക.
അതേസമയം, വനിതാ വിഭാഗത്തിൽ വൻ അട്ടിമറികളാണ് ശനിയാഴ്ച നടന്നത്. ലോക ഒന്നാം നമ്പർ താരം അരീന സബലെങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായി.റൊമാനിയയുടെ സോറാന കിർസ്റ്റിയയാണ് സബലെങ്കയെ പരാജയപ്പെടുത്തിയത് (2-6, 6-3, 7-5).
പരിക്കിനെത്തുടർന്ന് ബുദ്ധിമുട്ടിയ സബലെങ്കയ്ക്ക് ആദ്യ സെറ്റിലെ മികവ് പിന്നീട് നിലനിർത്താനായില്ല. നിലവിലെ ചാമ്പ്യനും ഇറ്റാലിയൻ താരവുമായ ജാസ്മിൻ പൗളിനിയും ടൂർണമെന്റിൽ നിന്ന് പുറത്തായി. എലീസ് മെർട്ടൻസാണ് പൗളിനിയെ തോൽപ്പിച്ചത്.











0 comments