വിനേഷ് ഫോഗട്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ). 2026 ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുപ്പിക്കാൻ അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച ഹർജി പരിഗണിക്കും.
പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിനേഷ് ഫോഗട്ടിനെപ്പോലുള്ള ഒരു താരത്തെ മാതൃത്വത്തിന്റെ പേരിൽ ട്രയൽസിൽ നിന്ന് ഒഴിവാക്കരുതെന്ന് മെയ് 22ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മാതൃത്വം കായികരംഗത്ത് ഒരു പ്രൊഫഷണൽ തടസ്സമോ വിവേചനത്തിനുള്ള കാരണമോ ആകരുതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
മെയ് 30, 31 തീയതികളിൽ നടക്കുന്ന സെലക്ഷൻ ട്രയൽസ് പൂർണ്ണമായും വീഡിയോ റെക്കോർഡ് ചെയ്യണമെന്നും, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) എന്നിവയിൽ നിന്നുള്ള സ്വതന്ത്ര നിരീക്ഷകർ ഇതിൽ പങ്കെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
2024-ലെ പാരീസ് ഒളിമ്പിക്സിൽ 100 ഗ്രാം അമിതഭാരം കാരണം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിനെ 'ദേശീയ നാണക്കേട്' എന്ന് വിശേഷിപ്പിച്ച ഡബ്ല്യുഎഫ്ഐയുടെ കാരണം കാണിക്കൽ നോട്ടീസിലെ പരാമർശത്തെ ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഈ പ്രസ്താവന നിർഭാഗ്യകരവും ഒഴിവാക്കേണ്ടതുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ചില ടൂർണമെന്റുകളിലെ മെഡൽ ജേതാക്കൾക്ക് മാത്രമേ ട്രയൽസിൽ പങ്കെടുക്കാൻ യോഗ്യതയുള്ളൂ എന്ന ഫെഡറേഷന്റെ നയത്തെ വിനേഷ് കോടതിയിൽ ചോദ്യം ചെയ്തിരുന്നു. തന്റെ ഗർഭധാരണവും പ്രസവാനന്തര വിശ്രമകാലവും ഫെഡറേഷൻ നിശ്ചയിച്ച 'യോഗ്യതാ മാനദണ്ഡവുമായി' ഒത്തുപോയെന്നും, തന്നെ പുറത്താക്കാൻ ഫെഡറേഷൻ ബോധപൂർവം നിയമങ്ങൾ ഉണ്ടാക്കുകയാണെന്നും വിനേഷ് വാദിച്ചു.
2023-ൽ അന്നത്തെ ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗിക പീഡന വിരുദ്ധ പ്രതിഷേധങ്ങളിൽ വിനേഷ് മുൻപന്തിയിലുണ്ടായിരുന്നു. വിരമിക്കലിന് ശേഷമുള്ള ആറ് മാസത്തെ നിർബന്ധിത അറിയിപ്പ് കാലയളവ് ചൂണ്ടിക്കാട്ടി ജൂൺ 26 വരെ വിനേഷിന് വിലക്കുണ്ടെന്ന് ഫെഡറേഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും, അത് മറികടന്ന് അവർ ഗോണ്ടയിൽ നടന്ന ദേശീയ ഓപ്പൺ റാങ്കിംഗ് ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.











0 comments