നീരജ് ചോപ്ര പിന്മാറി; ഏഷ്യൻ ഗെയിംസിൽ മത്സരിക്കില്ല

നീരജ് ചോപ്ര
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽനിന്ന് പിന്മാറി ഒളിമ്പിക്സ് മെഡൽ ജേതാവായ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. പരിശീലനത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് പിന്മാറാൻ കാരണം. സീസണിൽ ഇനി മത്സരിക്കില്ലെന്ന് താരം അറിയിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിനും നീരജ് ഉണ്ടാകില്ല. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് തീരുമാനം.
കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസിലും സ്വർണ മെഡൽ നേടിയ താരമാണ് നീരജ്. പുറംവേദന കാരണം ഈ സീസണിന്റെ തുടക്കത്തിൽ പല മത്സരങ്ങളിലും പങ്കെടുത്തിരുന്നില്ല. നീരജിന്റെ പിന്മാറ്റം ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.
കൂടുതൽ മത്സരങ്ങൾ ഒഴിവാക്കി ഈ സീസണിൽ പൂർണ വിശ്രമം വേണമെന്നാണ് നീരജിനോട് ഡോക്ടർമാരും ടീമും നിർദേശിച്ചിട്ടുള്ളത്.
പരിക്കിൽനിന്ന് തിരിച്ചുവരിക എന്നത് ബുദ്ധിമുട്ടാണെങ്കിലും അതിനുള്ള ശ്രമം തുടങ്ങുകയാണെന്ന് നീരജ് സോഷ്യൽമീഡിയ പോസ്റ്റിലൂടെ പ്രതികരിച്ചു. "ഇത് നിരാശാജനകമാണ്, പ്രത്യേകിച്ചും എന്റെ പഴയ താളം വീണ്ടെടുക്കാനായെന്ന് കരുതിയ സമയത്ത്. എന്നാൽ തിരിച്ചടികൾ യാത്രയുടെ ഭാഗമാണ്. എന്റെ ഇപ്പോഴത്തെ ശ്രദ്ധ നന്നായി സുഖം പ്രാപിക്കുക എന്നതിലും കൂടുതൽ കരുത്തോടെ തിരിച്ചുവരിക എന്നതിലുമാണ്."- നീരജ് പറഞ്ഞു.
ദോഹയിൽ 85.69 മീറ്റർ എറിഞ്ഞ് നാലാമതായിരുന്നു നീരജ്. ലോസൻ ലീഗിൽ 88.05 മീറ്ററോടെ രണ്ടാംസ്ഥാനവും നേടി. മികച്ച ഫോമിലേക്ക് താരം ഉയരുന്നുവെന്ന പ്രതീക്ഷവന്നതിന് പിന്നാലെയാണ് പരിക്കേറ്റത്.
ബ്രസൽസിൽ സെപ്‌തംബർ 4, 5 തിയതികളിലാണ് ഡയമണ്ട് ലീഗ് ഫൈനൽ മത്സരം. സെപ്തംബർ 19ന് ജപ്പാനിലെ നഗോയയിൽ ഏഷ്യൻ ഗെയിംസിനും തുടക്കമാകും.










0 comments