"മേരി കോം ഈസ് ബാക്ക്"; പ്രൊഫഷണൽ ബോക്‌സിങ്ങിൽ ഒരു കൈ നോക്കാൻ ഇതിഹാസ താരം

ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം
മുംബൈ : ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം പ്രൊഫഷണൽ ബോക്സിങ് ചുവടുവെക്കാനൊരുങ്ങുന്നു. റിങ്ങിലെക്ക് തിരിച്ചെത്തുന്നതിനെ കുറിച്ചും പ്രൊഫഷണൽ ബോക്സിങ്ങിലേക്ക് കടക്കുന്നതായും മേരി കോം തന്നെയാണ് ലോകത്തെ അറിയിച്ചത്.
2012ലെ ലണ്ടൻ ഗെയിംസിൽ വെങ്കലം നേടിയതോടെ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സറായി മാറിയ മേരി കോം വീണ്ടും ഗ്ലൗസണിയാനൊരുങ്ങുന്ന വാർത്ത ഏറെ കൗതുകത്തോടെയാണ് കായികലോകം ഏറ്റെടുത്തിരിക്കുന്നത്.
ഇന്ത്യയുടെ വിസ്മയതാരം 'മാഗ്നിഫിസെന്റ് മേരി'ക്ക് പ്രായപരിധി കഴിഞ്ഞതിനാൽ ഇനി അമേച്വർ മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല.
'ഏജ് ഇസ് ജസ്റ്റ് എ നമ്പർ' എന്ന് തെളിയിച്ചു കൊണ്ട് കായികരംഗത്ത് സജീവമായി തുടരാൻ ആഗ്രഹിക്കുന്നുവെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി അമേച്വർ ബോക്സിംഗിൽ മത്സരിക്കുന്നതിൽ നിന്ന് പ്രായപരിധി തടയുന്നതിനാൽ, പ്രൊഫഷണൽ ബോക്സിംഗിൽ പുതിയ അവസരങ്ങൾ തേടുകയാണെന്ന്, മേരി കോം പറഞ്ഞു.
അമച്വർ ബോക്സിംഗിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ മേരി കോം, മണിപ്പൂരിലെ തന്റെ അക്കാദമിയിലൂടെ കായികരംഗത്തിന്റെ വളർച്ചക്കായി അടിത്തട്ടിൽ പ്രവർത്തിക്കാനുള്ള തന്റെ പ്രതിജ്ഞാബദ്ധയാണെന്നും വ്യക്തമാക്കി.
പ്രൊഫഷണൽ ബോക്സിങ്ങിലേക്ക് ഉടനെ കടക്കാനല്ല മേരി കോമിന്റെ ഉദ്ദേശം. കഠിനമായ പരിശീലനത്തിലൂടെ മികച്ച തിരിച്ചുവരവിനൊരുങ്ങുകയാണെന്നും താരം പറഞ്ഞു. 2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ ലോകചാമ്പ്യനായിരുന്നു മേരി കോം. 2003ലെ ആദ്യ ലോക ചാമ്പ്യനായതിന് പിന്നാലെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി. 2009ല്‍ ഖേല്‍രത്‌ന പുരസ്‌കാരവും ലഭിച്ചു. 2006ല്‍ പത്മശ്രീ, 2013ല്‍ പത്മഭൂഷണ്‍, 2020ല്‍ പത്മവിഭൂഷണ്‍ അംഗീകാരങ്ങളും മേരി കോമിന് ലഭിച്ചിട്ടുണ്ട്.










0 comments