കോമൺവെൽത്തിൽ മലയാളി തിളക്കം

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന്‍റെ വെള്ളിത്തിളക്കത്തിൽ മലയാളികളും. ഇന്ത്യൻ ടീമിൽ അഞ്ച് മലയാളികൾ മത്സരിച്ചപ്പോൾ രണ്ട് പേർ വെള്ളി മെഡൽ നേടി. പുരുഷന്മാരുടെ ലോങ്ജമ്പിൽ എം ശ്രീശങ്കറും പാരാ അത്‌ലറ്റിക്‌സ് 100 മീറ്റർ ഓട്ടത്തിൽ മുഹമ്മദ് ബാസിലുമാണ് മെഡൽ നേടിയത്. നീന്തലിൽ മലയാളിയായ സജൻ പ്രകാശ് എട്ടാമതായി. വനിതകളുടെ 400 മീറ്റർ റിലേയിൽ അൻസാ ബാബുവും ആർട്ടിസ്‌റ്റിക് ജിംനാസ്‌റ്റിക്‌സിൽ കെ പി സ്വാതിഷും രാജ്യത്തിനായി മത്സരിച്ചു.
വെള്ളിശ്രീ
ലോങ്ജമ്പിൽ 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ രണ്ടാമായത്. ജമൈക്കയുടെ തജയ് ഗെയ്‌ൽ 8.15 മീറ്ററോടെ ഒന്നാമതെത്തി. ശ്രീശങ്കറിന് കഴിഞ്ഞ തവണയും വെള്ളിയായിരുന്നു (8.08 മീറ്റർ). 12 അത്‌ലീറ്റുകൾ അണിനിരന്ന ഫൈനലിൽ പാലക്കാട്ടുകാരന്റെ ആദ്യ ചാട്ടം 8.03 മീറ്ററായിരുന്നു. രണ്ടാമത്തേതാണ് വെള്ളി ദൂരം. ഇൗ സീസണിൽ 8.38 മീറ്റർ കണ്ടെത്തി മികച്ച ഫോമിലായിരുന്നു ഇരുപത്തേഴുകാരൻ. പക്ഷേ, നിർണായകമായ ഫൈനലിൽ വലിയ ചാട്ടം സാധ്യമായില്ല. മികച്ചദൂരമായ 8.41 മീറ്ററിന്റെ അടുത്തുപോലും എത്താനായില്ല. അച്ഛൻ എസ് മുരളിയാണ് പരിശീലകൻ.
പൊന്നാനിയിലെ വെള്ളിത്തിളക്കം
പാരാ അത്‌ലറ്റിക്‌സ് 100 മീറ്റർ ഓട്ടത്തിൽ മുഹമ്മദ് ബാസിൽ കുതിച്ച 10.83 സെക്കൻഡിൽ വെള്ളിയും തിളങ്ങി. തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ രണ്ടാംവർഷ ബിഎ എക്കണോമിക്‌സ് വിദ്യാർഥിയാണ്. 2025ൽ ഖേലോ ഇന്ത്യ പാരാഗെയിംസ്, ഇന്ത്യൻ ഓപ്പൺ പാരാ അത്‌ലറ്റിക്‌സ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ്, നാഷണൽ പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ പൊന്നണിഞ്ഞു. 2023ൽ നാഷണൽ ജൂനിയർ പാരാ അത്‍ലറ്റിക്‌സിൽ വെള്ളി നേടി. 2025ൽ വേൾഡ് പാരാ അത്‌ലറ്റിക്‌സ് ഗ്രാൻപ്രി ഹാൻഡിസ്‌പോർട്ട് ഓപ്പണിൽ മത്സരിച്ചു.
ഫൈനലിൽ സജൻ വീണു
പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈ ഫൈനലിൽ സജൻ പ്രകാശ് എട്ടാമതായി, മെഡലില്ലാതെ മടങ്ങി. ഒരു മിനിറ്റ് 58.05 സെക്കൻഡിലാണ് ഫിനിഷ്.










0 comments