ഐഎസ്എൽ പിന്മാറ്റം; തീരുമാനം പുനപരിശോധിക്കണമെന്ന് ടാറ്റ ഗ്രൂപ്പിനോട് ജംഷെഡ്പൂർ താരങ്ങൾ

ജംഷെഡ്പൂർ എഫ്‌സി താരങ്ങൾ
ജംഷെഡ്പൂർ: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) നിന്ന് പിന്മാറാനും സീനിയർ ടീമിനെ പിരിച്ചുവിടാനുമുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ടാറ്റ ഗ്രൂപ്പിനോട് ജംഷെഡ്പൂർ എഫ്‌സി താരങ്ങൾ അഭ്യർഥിച്ചു. രണ്ട് ഇന്ത്യൻ സീനിയർ താരങ്ങൾ ഉൾപ്പെടെയുള്ളവർ ക്ലബ്ബിന്റെ ഭാവി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
ഐഎസ്എൽ പുതിയ സീസണിലേക്കുള്ള പങ്കാളിത്ത ഫീസ് അടയ്ക്കാനുള്ള സമയപരിധി നഷ്ടപ്പെടുത്തിയതിന് പിന്നാലെയാണ് ജംഷെഡ്പൂർ എഫ്‌സി ലീഗിൽ നിന്ന് പിന്മാറുന്നതും സീനിയർ ടീമിനെ പിരിച്ചുവിടുന്നതും പ്രഖ്യാപിച്ചത്.
"ജംഷെഡ്പൂർ എഫ്‌സി ഒരു ക്ലബ് മാത്രമല്ല, ഒരു വികാരമാണ്. ഈ തീരുമാനം പുനപരിശോധിച്ച് ഐഎസ്എല്ലിൽ തുടരണം," ഇന്ത്യൻ മിഡ്ഫീൽഡർ പ്രണോയ് ഹാൽദർ പറഞ്ഞു. ഒരു തലമുറയുടെ ഫുട്ബോൾ വളർച്ചയ്ക്ക് ജംഷെഡ്പൂർ എഫ്‌സി വലിയ വേദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഗോൾകീപ്പർ അൽബിനോ ഗോമസും തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ക്ലബ് അടച്ചുപൂട്ടുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയെ ബാധിക്കുമെന്നും, ഒട്ടേറെ യുവതാരങ്ങളുടെ സ്വപ്നങ്ങളെയാണ് ഈ തീരുമാനം തകർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന മിഡ്ഫീൽഡർ നിഖിൽ ബർളയും ക്ലബ് നിലനിർത്തണമെന്ന് അഭ്യർഥിച്ചു. ജംഷെഡ്പൂർ എഫ്‌സിയും ടാറ്റ ഫുട്ബോൾ അക്കാദമിയുമാണ് തന്റെ കരിയറിന്റെ അടിത്തറയെന്നും, ക്ലബ് അവസാനിക്കുന്നത് ഹൃദയഭേദകമാണെന്നും അദ്ദേഹം പ്രതികരിച്ചു










0 comments