പാണക്കാട് മണ്ണിടിച്ചിൽ: മുന്നറിയിപ്പ് അവഗണിച്ചുള്ള മണ്ണെടുപ്പും കുന്നിടിക്കലും ദുരന്തത്തിന് വഴിവെച്ചു

എ എം യാസർ
Published on Aug 03, 2026, 01:16 PM | 1 min read
മലപ്പുറം: പാണക്കാട് എടായ്പാലത്ത് തിങ്കളാഴ്ച രാവിലെ ഉണ്ടായ മണ്ണിടിച്ചിലിന് പിന്നിൽ വ്യാപകമായ മണ്ണെടുപ്പും കുന്നിടിക്കലും ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളാണെന്ന് നാട്ടുകാർ പറഞ്ഞു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായതെന്നും പ്രദേശവാസികൾ പറഞ്ഞു.
വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ വസതിയിൽ നിന്ന് ഏതാനും മീറ്റർ അകലെയായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്നാണ് കുന്നിൻഭാഗം ഇടിഞ്ഞുവീണതെങ്കിലും പ്രദേശത്ത് മാസങ്ങളായി നടന്നുവരുന്ന വ്യാപകമായ മണ്ണെടുപ്പും കുന്നിടിക്കലും ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍
മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന് സമീപത്ത് വലിയ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിനായി വ്യാപകമായി മണ്ണെടുക്കുന്നുണ്ടെന്നും, മറ്റൊരു ഭാഗത്ത് പെട്രോൾ പമ്പ് നിർമാണത്തിനായും മണ്ണെടുപ്പ് നടക്കുന്നതായും നാട്ടുകാർ പറഞ്ഞു. കൂടാതെ എടായ്പാലം കുന്നിന്റെ മുകൾഭാഗത്ത് സോളാർ പദ്ധതിക്കായി ഇങ്കൽ മണ്ണ് നീക്കം ചെയ്യുന്നുണ്ടെന്നും ഇവയെല്ലാം ചേർന്നാണ് കുന്നിന്റെ സ്ഥിരത നഷ്ടപ്പെട്ടതെന്നാണ് പ്രദേശവാസികളുടെ ആരോപണം
ഇതിനിടെ, ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് നഗരസഭയുടെ അനുമതി ലഭിച്ചിട്ടില്ലെന്ന് നഗരസഭ ചെയർപേഴ്സൺ മാധ്യമങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. നിർമാണം നടക്കുന്ന സ്ഥലം മുമ്പ് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നുവെന്നും പിന്നീട് വിറ്റ സ്ഥലത്താണ് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി അനധികൃത മണ്ണെടുപ്പും നിർമാണ പ്രവർത്തനങ്ങളും പരിശോധിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകൾ സ്ഥലത്തെത്തി പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.










0 comments