സ്കൂൾ കായികമേള: അത്‌ലറ്റിക്സിൽ റെക്കോഡ് മുൻവർഷത്തേക്കാൾ കൂടുതൽ

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ സൃഷ്ടിക്കപ്പെട്ട റെക്കോഡുകളുടെ എണ്ണം 2024നെ മറികടന്നു. കഴിഞ്ഞവർഷം എട്ട് പുതിയ റെക്കോഡുകൾ ആണ് സൃഷ്ടിക്കപ്പെട്ടത്. ഒപ്പം മുൻറെക്കോഡ് മറികടന്ന മൂന്ന് പ്രകടനങ്ങളും കണ്ടു. ഇവയെല്ലാം തന്നെ സീനിയർ വിഭാഗത്തിലും ആയിരുന്നു. ഇത്തവണ പകുതി മത്സരങ്ങൾ കഴിയുമ്പോൾ തന്നെ ഒമ്പത് റെക്കോഡുകൾ തിരുത്തി.
കഴിഞ്ഞവർഷം കെ സി സർവൻ (ഷോട്ട് പുട്ട്, ഡിസ്കസ് ), മുഹമ്മദ് അമീൻ (1500 മീ, 3000 മീ.), വിജയ് കൃഷ്ണ (110 മീ. ഹർഡിൽസ്), മുഹമ്മദ് അഷ്ഹാഖ് (400 മീ) ശിവദേവ് രജീവ് (പോൾ വാൾട്ട്) എന്നിവർ സീനിയർ ബോയ്സിലും ജീന ബാസിൽ (പോൾ വാൾട്ട്) സീനിയർ ഗേൾസിലും റെക്കോഡ് കണ്ടെത്തി. സീനിയർ ബോയ്സിൽ കെ.സി. മുഹമ്മദ് ജസീൽ (1500 മീ. , 3000 മീ), എസ് ഷാഹുൽ (110 മീ. ഹർഡിൽസ്) എന്നിവർ അന്ന് നിലവിലുണ്ടായിരുന്ന റെക്കോഡിനെ മറികടക്കുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
ഈ വർഷം സീനിയർ ബോയ്സിൽ ജെ നിവേദ് കൃഷ്ണ (200 മീ.), എ കെ മുഹമ്മദ് സുൽത്താൻ (5 കിമീ നടത്തം), സി കെ ഫസൽ ഹഖ് (110 മീ. ഹർഡിൽസ്), ജൂനിയർ ബോയ്സിൽ ടി എം അതുൽ (100 മീ. , 200 മീ.), ജൂനിയർ ഗേൾസിൽ ദേവനന്ദ വി ബിജു (200 മീ.), ടി സോനാ മോഹൻ (ഡിസ്കസ് ), സബ് ജൂനിയർ ഗേൾസിൽ എസ് ആൻവിസ് ( 200 മീ.), ദേവപ്രിയ ഷൈബു (100 മീ.) എന്നിവർ റെക്കോഡ് കുറിച്ചു. ജൂനിയർ ബോയ്സിലെ 200 മീറ്ററിൽ എസ് സിനിൽ, ശ്രീഹരി സി ബിനു എന്നിവരും മുൻ റെക്കോഡ് തകർക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സീനിയർ ബോയ്സ് അഞ്ച് കിലോമീറ്റർ നടത്തത്തിൽ ആദിത്ത് വി അനിലും മുൻ റെക്കോഡ് സമയത്തെ മറികടന്നിരുന്നു. അത്‌ലറ്റിക്സിൽ ഇനിയും 45 മത്സരങ്ങൾ പൂർത്തിയാകാനുണ്ട്.










0 comments