'ട്രെയിനിൽ ഇതൊന്നും വേണ്ട'; ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങളുമായി രാജ്യത്തെ മുൻനിര പോൾവാൾട്ട് താരങ്ങളെ ഇറക്കിവിട്ടു

ദേവ് മീണയും കുൽദീപ് യാദവും
മുംബൈ: രാജ്യത്തെ മുൻനിര കായികതാരങ്ങൾക്ക് ട്രെയിനിൽ അവഹേളം. ദേശീയ റെക്കോർഡ് ജേതാവ് ദേവ് മീണയെയും സ്വർണമെഡൽ ജേതാവ് കുൽദീപ് യാദവിനെയും ലക്ഷങ്ങൾ വിലമതിക്കുന്ന കായിക ഉപകരണങ്ങളുമായി ട്രെയിനിൽ നിന്ന് ഇറക്കിവിടുകയും മഹാരാഷ്ട്രയിലെ പൻവേൽ റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും ചെയ്തു.
ബംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ശേഷം ഭോപ്പാലിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. എന്നാൽ യാത്രക്കിടെ ട്രെയിനിലെ ടിടിഇ ഇവരുടെ പോൾവോൾട്ട് പോളുകൾ "അനധികൃത ലഗേജ്" ആണെന്ന് ആരോപിച്ച് പ്രശ്നമുണ്ടാക്കിയെന്നാണ് കായികതാരങ്ങളുടെ പരാതി.
അഞ്ച് മീറ്ററോളം നീളമുള്ള, ഏകദേശം രണ്ട് ലക്ഷം രൂപ വിലവരുന്ന ഈ ഉപകരണങ്ങൾ തങ്ങൾക്ക് ഒഴിവാക്കാനാകില്ലെന്ന് താരങ്ങൾ വാദിച്ചെങ്കിലും ടിടിഇ വഴങ്ങിയില്ല. പൻവേൽ സ്റ്റേഷനിൽ വെച്ച് ഇവരോട് നിർബന്ധപൂർവ്വം ട്രെയിനിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരോട് സംസാരിക്കണമെന്ന ആവശ്യവും പിഴയടയ്ക്കാൻ തയ്യാറാണെന്ന വാക്കും ടിടിഇ തള്ളി.
ഒടുവിൽ വലിയ പിഴ ഒടുക്കിയ ശേഷമാണ് മറ്റൊരു ട്രെയിനിൽ കയറാൻ അനുമതി ലഭിച്ചതെന്ന് താരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.










0 comments