ലക്ഷ്യം ലോകമീറ്റ്: നീരജിന് അവസാന 26 മത്സരങ്ങളിൽ ആദ്യ രണ്ട് സ്ഥാനം

സൂറിച്ച്:
ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ് ഫൈനലിൽ തുടർച്ചയായ മൂന്നാം തവണയും റണ്ണറപ്പായെങ്കിലും നീരജ് ചോപ്രയുടെ കുതിപ്പ് തുടരുകയാണ്. 2021ലെ ടോക്യോ ഒളിമ്പിക്‌സ് മുതൽ സൂറിച്ചിലെ ഡയമണ്ട് ലീഗ് വരെയുള്ള 26 ചാമ്പ്യൻഷിപ്പുകളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് വിട്ടുകൊടുത്തിട്ടില്ല ഇന്ത്യൻ ജാവലിൻ ത്രോ താരം. നാല് വർഷമായി ലോക വേദിയിൽ ഇത്രയും സ്ഥിരത പുലർത്തുന്ന മറ്റൊരു അത്‌ലീറ്റില്ല.
സൂറിച്ചിൽ പ്രതീക്ഷിച്ച പ്രകടനം നീരജിന് പുറത്തെടുക്കാനായില്ല. 85.01 മീറ്റർ എറിഞ്ഞാണ് രണ്ടാമതെത്തിയത്. ആദ്യ രണ്ട് ശ്രമങ്ങളും 90 മീറ്റർ മറികടന്ന ജർമനിയുടെ ജൂലിയൻ വെബെർ ചാമ്പ്യനായി. 91.57 മീറ്ററാണ് മികച്ച ദൂരം. അവസാന ഏറ് വരെ നീരജ് മൂന്നാമതായിരുന്നു.
അതുവരെ ലണ്ടൻ ഒളിമ്പിക്‌സ് ജേതാവ് ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ കെഷോൺ വാൽകോട്ടായിരുന്നു രണ്ടാംസ്ഥാനത്ത്.
ആദ്യ ശ്രമത്തിൽ 84.35 മീറ്റർ എറിഞ്ഞ നീരജിന്റെ അടുത്ത നാല് ശ്രമങ്ങളിൽ മൂന്നും -ഫൗളായി. അവസാന ഏറിൽ താളം വീണ്ടെടുക്കുകയായിരുന്നു.
‘ ആ സമയത്തായിരുന്നില്ല മത്സരം നടത്തേണ്ടിയിരുന്നത്. എന്റെ റണ്ണപ്പും പാളി. എന്തിന്റെയോ അഭാവം തോന്നി. നിരാശയില്ല. ലോക ചാമ്പ്യൻഷിപ്പിന് ഒരുങ്ങാൻ മൂന്നാഴ്‌ചകൂടിയുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും– മത്സരശേഷം നീരജ് വ്യക്തമാക്കി.
ഇൗ വർഷമാണ് ആദ്യമായി ഇന്ത്യൻ താരം 90 മീറ്റർ മറികടന്നത്. മേയിൽ നടന്ന ദോഹ ഡയമണ്ട് ലീഗിലായിരുന്നു പ്രകടനം. 2021ലെ ടോക്യോ ഒളിമ്പിക്‌സിൽ സ്വർണം നേടിയായിരുന്നു നീരജിന്റെ സ്വപ്‌ന സമാനമായ തുടക്കം. 2022ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ചരിത്രം കുറിച്ചു.
ഡയമണ്ട് ലീഗിലും ചാമ്പ്യനായി.
2023ലെ ബുഡാപെസ്‌റ്റ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലും ഒന്നാമത്. ഡയമണ്ട് ലീഗിൽ രണ്ടാംസ്ഥാനം. 2024ലെ പാരിസ് ഒളിമ്പിക്‌സിൽ വെള്ളി. പാവോ നൂർമി ഗെയിംസിൽ സ്വർണം. ഡയമണ്ട് ലീഗിൽ റണ്ണറപ്പായി. ഇൗ വർഷം ഏഴ് ചാമ്പ്യൻഷിപ്പുകളിൽ ഇറങ്ങി. നാലെണ്ണത്തിൽ സ്വർണം. മൂന്നെണ്ണത്തിൽ രണ്ടാം സ്ഥാനവും.










0 comments