കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്ഗോയിൽ സമാപനം; അഹമ്മദാബാദിലേക്ക് ബാറ്റൺ കൈമാറും

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഔദ്യോഗികമായി സമാപനമാകും | Photo Credit:AFP
ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഔദ്യോഗികമായി സമാപനമാകും. അവസാന ദിനത്തിൽ നിലവിലെ 39 മെഡൽ നേട്ടം വർധിപ്പിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. സമാപനച്ചടങ്ങിൽ 2030 കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായ അഹമ്മദാബാദിന് ഔദ്യോഗികമായി കോമൺവെൽത്ത് ബാറ്റണും പതാകയും കൈമാറും.
വർണാഭമായ സമാപനച്ചടങ്ങ്
ഗ്ലാസ്‌ഗോയിലെ ഒവിഒ ഹൈഡ്രോയിൽ നടക്കുന്ന സമാപനച്ചടങ്ങിൽ സംഗീത-സാംസ്കാരിക പരിപാടികളുടെ വമ്പിച്ച വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളെ ആദരിക്കുകയും ഗെയിംസിന് ആതിഥേയത്വം വഹിച്ച ഗ്ലാസ്‌ഗോ നഗരത്തോടുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്ന ചടങ്ങായിരിക്കും ഇത്.
ഗ്ലാസ്‌ഗോ 2026 ചീഫ് മാർക്കറ്റിംഗ് ആൻഡ് സെറിമണീസ് ഓഫീസർ ലൂയിസ മഹോൺ പറയുന്നതനുസരിച്ച്, സമാപനച്ചടങ്ങ് വികാരനിർഭരമായ നിമിഷങ്ങൾക്കും ആഘോഷത്തിനും ഒരുപോലെ വേദിയാകും.
വേദിയിലെത്തുന്ന താരങ്ങൾ
'അലൈവ് ആൻഡ് കിക്കിംഗ്', 'വാട്ടർഫ്രണ്ട്', 'പ്രോമിസ്ഡ് യൂ എ മിറക്കിൾ', 'ബെൽഫാസ്റ്റ് ചൈൽഡ്' തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയമായ റോക്ക് ബാൻഡായ സിംപിൾ മൈൻഡ്സ് ചടങ്ങിലെ പ്രധാന ആകർഷണമാണ്. ബെംസ്, കാമി ബാർനെസ്, സാൻഡി തോം എന്നിവരും സംഗീത പരിപാടികളുമായി വേദിയിലെത്തും.
ഓസ്ട്രേലിയൻ ഗായികയും 'നെയ്ബേഴ്സ്' ടെലിവിഷൻ പരമ്പരയിലെ മുൻ താരവുമായ ഡെൽറ്റ ഗുഡ്രെം സമാപനച്ചടങ്ങിൽ പ്രത്യേക അവതരണം നടത്തും. മെൽബൺ 2006, ഗോൾഡ് കോസ്റ്റ് 2018 കോമൺവെൽത്ത് ഗെയിംസുകളിലും അവർ പങ്കെടുത്തിരുന്നു.
ഇന്ത്യയുടെ സാംസ്കാരിക അവതരണം
2030 കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായ അഹമ്മദാബാദിനെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ സാംസ്കാരിക പരിപാടിയും സമാപനച്ചടങ്ങിൽ അരങ്ങേറും. പ്രശസ്ത ഗായകൻ ശങ്കർ മഹാദേവനും നടി രശ്മിക മന്ദാനയും ഈ അവതരണത്തിന്റെ ഭാഗമാകും.
ഗ്ലാസ്‌ഗോ സമയം രാത്രി 9 മണിക്കാണ് സമാപനച്ചടങ്ങ് ആരംഭിക്കുക. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.30 മണിക്കാണ് ചടങ്ങിന് തുടക്കമാകുക. 13,000 പേർക്ക് ഇരിക്കാവുന്ന ഒവിഒ ഹൈഡ്രോയിലാണ് ചടങ്ങ് നടക്കുന്നത്.
തത്സമയ സംപ്രേഷണം
സമാപനച്ചടങ്ങ് സോണി സ്‌പോർട്സ് നെറ്റ്‌വർക്കിലും ഡിഡി ഫ്രീ ഡിഷിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും ലൈവ് സ്ട്രീമിംഗും ലഭ്യമാകും
മെഡൽ പട്ടികയിൽ നിലവിൽ ഇന്ത്യ നാലാം സ്ഥാനത്ത്
കോമൺവെൽത്ത് ഗെയിംസ് 2026 മെഡൽ പട്ടികയിൽ ഇന്ത്യ നിലവിൽ നാലാം സ്ഥാനത്താണ്. ഇന്ത്യ ഇതുവരെ 13 സ്വർണം, 17 വെള്ളി, 9 വെങ്കലം ഉൾപ്പെടെ ആകെ 39 മെഡലുകളാണ് സ്വന്തമാക്കിയത്.
65 സ്വർണം, 41 വെള്ളി, 52 വെങ്കലം ഉൾപ്പെടെ ആകെ 158 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 26 സ്വർണം, 41 വെള്ളി, 35 വെങ്കലം ഉൾപ്പടെ ആകെ 102 മെഡലുകൾ നേടിയ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും, 18 സ്വർണം, 20 വെള്ളി, 21 വെങ്കലം ഉൾപ്പടെ ആകെ 59 മെഡലുകൾ നേടിയ കാനഡ മൂന്നാം സ്ഥാനത്തുമാണ്.
ഇന്ത്യയ്ക്ക് തൊട്ടുമുകളിലായി മൂന്നാം സ്ഥാനത്തുള്ള കാനഡയുമായി മെഡൽ വ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലും, അവസാന ദിന മത്സരങ്ങളിലൂടെ മെഡൽ നേട്ടം ഉയർത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സംഘം.
മെഡൽ പട്ടികയിൽ സ്കോട്‌ലൻഡ് 13 സ്വർണം, 8 വെള്ളി, 17 വെങ്കലം ഉൾപ്പെടെ 38 മെഡലുകളുമായി അഞ്ചാം സ്ഥാനത്താണ്. നൈജീരിയ (24), ജമൈക്ക (18), ന്യൂസിലൻഡ് (28), വെയിൽസ് (30), മലേഷ്യ (14) എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങൾ.










0 comments