വെള്ളി നേട്ടത്തിൽ ഗ്യാനേശ്വരിയും രാജ മുത്തുപാണ്ടിയും ,ബിന്ദ്യാറാണിക്ക് വെങ്കലം
print edition ഭാരം, വീരം

ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ 53 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ വെള്ളി നേടിയ ഇന്ത്യൻ താരം ഗ്യാനേശ്വരി ദേവിയുടെ ആഹ്ലാദം
ഗ്ലാസ്ഗോ: ഭാരത്തിൽ ഇന്ത്യക്ക് മെഡൽ ശോഭ. കോമൺവെൽത്ത് ഗെയിംസ് അഞ്ച് ദിനം പിന്നിടുന്പോൾ ഇന്ത്യ നേടിയ ആറ് മെഡലുകളും ഭാരമുയർത്തിയാണ്. ഇതിൽ അഞ്ചെണ്ണം ഭാരോദ്വഹനത്തിൽ. പാരാ പവർലിഫ്‌റ്റിങ്ങിലാണ് മറ്റൊരു മെഡൽ. ഭാരോദ്വഹനത്തിൽ ഇരുപത്തിമൂന്നുകാരി ഗ്യാനേശ്വരി ദേവിയുടെ വെള്ളി നേട്ടം ഇന്ത്യയുടെ മെഡൽ പട്ടികയെ വീണ്ടും ചലിപ്പിച്ചു. വനിതകളുടെ 53 കിലോ വിഭാഗത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ഗ്യാനേശ്വരിയുടേത്.
ഒറ്റശ്രമം പോലും പാഴാക്കിയില്ല. ആകെ 199 കിലോ ഉയർത്തി. സ്‌നാച്ചിൽ 88ഉം ക്ലീൻ ആൻഡ് ജെർക്കിൽ 111ഉം. നൈജീരിയയുടെ ഒനോമി ഒമോലോല ദിദിന്റെ അസാമാന്യ പ്രകടനമാണ് ഗ്യാനേശ്വരിയുടെ സ്വർണനേട്ടത്തെ തടഞ്ഞത്. കോമൺവെൽത്ത് റെക്കോഡിട്ട ഒനോമി ആകെ 206 കിലോ ഉയർത്തി. ക്ലീൻ ആൻഡ് ജെർക്കിൽ മാത്രം 113 കിലോയാണ് ഇരുപത്തിരണ്ടുകാരി ഉയർത്തിയത്. കാനഡയുടെ റെബേക്ക ഗ്രുലുക്‌സിനാണ് (178) വെങ്കലം.
ഭാരോദ്വഹനത്തിന് വേരുകളില്ലാത്ത ഛത്തീസ്‌ഗഢിൽനിന്നാണ് ഗ്യാനേശ്വരി വരുന്നത്. സാധാരണ കുടുംബത്തിലായിരുന്നു ജനനം. ചിട്ടയായ പരിശീലനത്തിലൂടെയായിരുന്നു ഉയർച്ച. 2022ൽ ലോക ജൂനിയർ ചാന്പ്യൻഷിപ്പിൽ വെള്ളി നേടിയാണ് തുടക്കം. 2023ലെ കോമൺവെൽത്ത് ചാന്പ്യൻഷിപ്പിലും തിളങ്ങി. കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായാണ് ഇറങ്ങുന്നത്. മീരാബായ് ചാനുവിന്റെ അഭാവത്തിൽ 49 കിലോ വിഭാഗത്തിലാണ് ഗ്യാനേശ്വരി ദേശീയ ചാന്പ്യൻഷിപ്പിൽ മത്സരിച്ചത്. ചാനു എത്തിയതോടെ വിഭാഗം മാറ്റുകയായിരുന്നു. നിലവിൽ ഛത്തീസ്‌ഗഢ് പൊലീസിൽ എഎസ്‌ഐ ആണ്.
വനിതകളുടെ 58 കിലോ വിഭാഗത്തിൽ 199 കിലോ ഉയർത്തി ബിന്ദ്യാറാണി ദേവി വെങ്കലം നേടി. സ്-നാച്ചിൽ 87 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 112 കിലോയും. ഭാരോദ്വഹനമാണ് മേളയിൽ ഇന്ത്യയുടെ കരുത്ത്. ചാനുവിന്റെ സ്വർണത്തിലാണ് തുടക്കം. പുരുഷ 60 കിലോയിൽ റിഷികാന്ത സിങ്ങും 65 കിലോയിൽ തമിഴ്നാട്ടുകാരൻ രാജാ മുത്തുപാണ്ടിയും വെള്ളി സ്വന്തമാക്കി.
രാജാ മുത്തുപാണ്ടി
പതിനൊന്നംഗ സംഘമാണ് ഇന്ത്യക്ക്. വനിതകളിൽ ഏഴുപേർ. രണ്ട് മെഡലുകൾ നേടി. നാല് പേരടങ്ങിയ പുരുഷ ടീമിൽനിന്നും രണ്ട് മെഡലുകളെത്തി.










0 comments