കൈക്കൂലി
തൊടുപുഴ നഗരസഭ അസി.എക്‌സി. എൻജിനീയർ വിജിലൻസ് പിടിയിൽ

വിജിലൻസ് പിടിയിലായ തൊടുപുഴ നഗരസഭ എഎക്‌സ്‌ഇ എം പി ജോസിനെ വാഹനത്തില്‍ കയറ്റുന്നു
തൊടുപുഴ
കെട്ടിട ഉടമയോട് കംപ്ലീഷൻ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭ അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ വിജിലൻസ് പിടിയിൽ.
എറണാകുളം കറുകുറ്റി സ്വദേശി എം പി ജോസിനെ(54)യാണ് ഇടുക്കി വിജിലൻസ് പിടികൂടിയത്. നഗരസഭ സെക്രട്ടറിയുടെ ചുമതലയും ഇദ്ദേഹത്തിനാണ്. പരാതിക്കാരൻ പുതുതായി പണിത കെട്ടിടത്തിന് പെർമിറ്റ് നൽകുന്നതിനാണ് 75,000രൂപ കൈക്കൂലി വാങ്ങിയത്. സർട്ടിഫിക്കറ്റ് ലഭിക്കാൻ തൊടുപുഴ നഗരസഭയിൽ 2025 ഒക്ടോബറില്‍ ഓൺലൈനായി അപേക്ഷിച്ചിരുന്നു. നടപടി സ്വീകരിക്കാതെ എം പി ജോസ് ഒരു മാസത്തോളം ഫയൽ പിടിച്ചുവച്ചു. പിന്നീട് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
കൈക്കൂലി ഒഴിവാക്കാൻ ബിൽഡിങ് എൻജിനിയർ മുഖേന സംസാരിച്ചപ്പോൾ പിന്നീട് വേണ്ടവിധം ചെയ്താൽ മതിയെന്ന് പറഞ്ഞ് ഫയൽ അപ്രൂവാക്കി. തുടർന്ന് കഴിഞ്ഞ മേയില്‍ പരാതിക്കാരനെ വീണ്ടും ഓഫീസിൽ വിളിച്ച് വരുത്തി.
ഗോവണി പെർമിറ്റിൽ ഇല്ലാത്തതിനാൽ കെട്ടിടത്തിന് അനുവദിച്ച നമ്പരുകൾ റദ്ദാക്കുമെന്നറിയിച്ചു. അത് ഒഴിവാക്കണമെങ്കിൽ രണ്ട് ലക്ഷം രൂപ വേണമെന്നും ഇതില്‍ 75,000 ഉടൻ നൽകണമെന്നും പറഞ്ഞു. പരാതിക്കാരൻ ഈ വിവരം ഇടുക്കി വിജിലൻസ് ഡിവൈഎസ്‍പിയെ അറിയിച്ചു. തൊടുപുഴ ഷാപ്പുംപടിയില്‍ വച്ച് തുക കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു. ചൊവ്വാഴ്‍ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.










0 comments