രാജാ റോഡിൽ നിറയെ കുഴികൾ എന്നു തീരും നവീകരണം

നീലേശ്വരം രാജാ റോഡ് നവീകരണം അനന്തമായി നീളുന്നു. റോഡിൽ നിറയെ കുഴികളായതിനാൽ വലിയ യാത്രാ ദുരിതമാണ് യാത്രക്കാർ അനുഭവിക്കുന്നത്. റോഡിൽ പലയിടങ്ങളിലും വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. നഗരസഭ ഇടപെട്ട് കോൺവെന്റ് ജങ്ഷനിൽ താൽക്കാലിക കുഴിയടക്കൽ നടത്തിയെങ്കിലും മഴ കനത്തതോടെ വീണ്ടും കുഴികളായി. രാജാറോഡ് നവീകരണത്തിനും കച്ചേരിക്കടവ് പാലം നിർമിക്കാനുമായി 52.13 കോടി രൂപയാണ് കിഫ്ബി പദ്ധതിയിൽ അംഗീകരിച്ചത്. നീലേശ്വരം നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായാണ് ഹൈവേ മുതൽ റെയിൽവെ മേൽപ്പാലംവരെ രാജാറോഡ് വികസനത്തിന് കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഫണ്ട് അനുവദിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി മാത്രം 15.85 കോടി രൂപ കിഫ്ബി കേരള റോഡ് ഫണ്ട് ബോർഡ് മുഖേന റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. റോഡ് വികസനത്തിനാവശ്യമായ ഭൂമിയും കെട്ടിടവും ഏറ്റെടുക്കുന്നതിന് നോട്ടിഫിക്കേഷന്‍ പുറത്തിറക്കി റവന്യൂ വകുപ്പ് രേഖകൾ പരിശോധിച്ചു കഴിഞ്ഞുവെങ്കിലും ഭൂമിയും കെട്ടിടവും ഏറ്റെടുക്കുന്ന ഉടമകള്‍ക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ല. നഷ്ടപരിഹാരം നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ടതുകൊണ്ടുതന്നെ മറ്റ് അറ്റകുറ്റപ്പണികൾ നടത്താനും അധികൃതർ തയ്യാറാകുന്നില്ല.









0 comments